നിങ്ങളറിയാതെ നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ കയറി, അവരെ ആത്മഹത്യയിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരു ഗെയിമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വെറും നേരം പോക്കിനായി കളിക്കുന്ന ഗെയിമിനു പിന്നിൽ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്നുള്ള വാർത്തകൾ നമുക്ക് അത്ര പെട്ടെന്ന് വിശ്വസിക്കാവുന്ന ഒന്നല്ല. എന്നാൽ ഇതിന്റെ പിന്നിൽ അൽപം യാഥാർത്ഥ്യമുണ്ടെന്ന് തിരുവനന്തപുരത്തെയും കണ്ണൂരിലെയും സംഭവങ്ങൾ ഓർമിപ്പിക്കുന്നു. ജീവിച്ച് തുടങ്ങിയിട്ടുള്ള അല്പമൊക്കെ സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികളേയും കൗമാരക്കാരേയും ഭയപ്പെടുത്തി അവരെ വെറും അൻപത് ദിവസങ്ങൾ കൊണ്ട് മരണത്തിലേക്ക് അടുപ്പിക്കുന്ന മരണക്കെണിയാണ് ബ്ലൂവെയിൽ എന്ന പുതിയ ഗെയിം. സാധാരണ കംപ്യൂട്ടർ ഗെയിമകളെപ്പോലെ കാറോടിക്കുന്നതിൽ മുന്നിലെത്തുന്നതോ, നന്നായി ബാറ്റ് ചെയ്ത് സ്കോർ കൂട്ടുന്നതിനോ, സ്വയം സംരക്ഷണത്തിനു വേണ്ടി തീവ്രവാദികളെ വെടിവെച്ചിടുന്ന പോലെയോ ഉള്ള ഒരു സാധാരണ ഗെയിമല്ല ബ്ലൂവെയിൽ. ഘട്ടംഘട്ടമായി മരണത്തിലേക്ക് അടുപ്പിക്കുന്ന അസാധാരണമായ ഒരു ഗെയിമാണിത്.
ദ സൈലന്റ് ഹൗസ്, ദ വെയിൽ ഇന്‍ ദ സീ എന്നീ പേരുകളിൽ പ്രചരിക്കുന്ന ബ്ലൂവെയിൽ, സാധാരണ ഗെയിമുകൾ പോലെ സി ഡി വാങ്ങിയോ പ്ലേസ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്തോ വീട്ടിലെ കംപ്യൂട്ടറിലോ ടി. വി യിലോ കണക്ട് ചെയ്ത് കളിക്കാവുന്ന ഒന്നല്ല. ഇനി സാധാരണയായി കുട്ടികൾ ചെയ്യുന്ന പോലെ ഏതെങ്കിലുമൊരു ബ്രൗസറിൽ കയറി ലിങ്കുകൾ കണ്ടെത്തി ഓൺലൈനായി കളിക്കാൻ കഴിയുകയുമില്ല. രഹസ്യ ലിങ്കുകൾ വഴിയും കമ്മ്യൂണിറ്റി വഴിയുമാണ് ഗെയിമിന്റെ ലിങ്കുകൾ നമ്മളിലേക്ക് എത്തുന്നത്. കളിക്കാനായി തയാറായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ കളിക്കുന്ന വ്യക്തിയുടെ എല്ലാ വിധ വിവരങ്ങളും ഓണ്‍ലൈൻ ഇടപാടുകളുമൊക്കെ ഹാക്ക് ചെയ്യപ്പെടുകയും ഗെയിം മാസ്റ്ററുടെ നിർദ്ദേശ പ്രകാരം കളിക്കാൻ സ്വയം പ്രേരിതനാവുകയും അങ്ങനെ അമ്പത് ദിവസം നീണ്ടു നിൽക്കുന്ന അമ്പത് ടാസ്ക്കുകൾ ഉള്ള ഗെയിമിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
തുടക്കത്തിലെ ചെറിയ ചെറിയ ടാസ്ക്കുകൾ കുട്ടികൾക്ക് അവരുടെ സാഹസികതയും ധൈര്യവും പരീക്ഷിക്കാനുള്ള വേദിയായി കാണുകയാണ് ചെയ്യുക. ഒറ്റയ്ക്കിരുന്ന് പ്രേത സിനിമകൾ കാണുക എന്നിങ്ങനെയുള്ള ടാസ്ക്കുകളിലൂടെ ഗെയിമിന് പൂർണമായും അടിമപ്പെടുകയും മാസ്റ്ററുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള മാനസിക നിലയിലേക്ക് വ്യക്തികൾ എത്തിച്ചേരുകയും, ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും അപകട സാധ്യത മനസ്സിലാക്കി അതിൽ നിന്നും പിന്മാറാനോ നിർത്താനോ ശ്രമിച്ചാൽ മുൻപ് ഹാക്ക് ചെയ്ത് വെച്ചിട്ടുള്ള വിവരങ്ങൾ വച്ച് ഭീക്ഷണിപ്പെടുത്തുന്നതിന് പുറമേ ചെയ്യാത്ത കുറ്റങ്ങൾ ചെയ്തു എന്നു കാണിച്ച് ഭയപ്പെടുത്തുകയും ചെയ്യുന്നു. ഗെയിമിനു പൂർണമായും അടിമയാകുന്ന വ്യക്തി മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അമ്പതാം ദിവസം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു
ബ്ലൂവെയിൽ ഗെയിം 2014 റഷ്യയിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട ഫിലിപ്പ് ബുഡീക്കിൻ എന്ന 21 വയസ്സുകാരനാണ് ഈ ഗെയിം ഉണ്ടാക്കിയത്. സമൂഹത്തിലെ ജൈവ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി, ഭൂമിക്ക് ഭാരമായവരെ ഇവിടെ നിന്ന് തുടച്ചു നീക്കാനാണ് ഈ ഗെയിമെന്ന് പോലീസിന്റെ പിടിയിലായ ഫിലിപ്പ് ബുഡീക്കിൻ പറയുന്നത്.
റഷ്യയിൽ നൂറ്റൻപതോളം കൗമാരക്കാരാണ് ബ്ലൂവെയിൽ ഗെയിമിൽ ഏർപ്പെട്ട് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. 2014–2016 കാലഘട്ടങ്ങളിൽ കൗമാര പ്രായത്തിലുള്ള കുട്ടികളുടെ തുടർച്ചയായ ആത്മഹത്യയെക്കുറിച്ച് റഷ്യൻ വെബ്സൈറ്റായ നൊവായ ഗസെറ്റയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണ് ബ്ലൂവെയ്ൽ ഗെയിമിനെ കുറിച്ചുള്ള ആഗോള തലത്തിലുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിൽ പതിനായിരക്കണക്കിന് ആളുകൾ ബ്ലൂവെയിൽ കളിച്ചു കൊണ്ടിരിക്കുന്നു വെന്നും കേരളത്തിലാകട്ടെ രണ്ടായിരത്തോളം വരുന്ന ആളുകൾ ഈ ഗെയിമിന് അടിമകളാണെന്നും പറയുന്നു.
ബ്ലൂ വെയിലിനോടും, മറ്റു പല ഗെയിമുകളോടും കേരളത്തിലെ ഒട്ടുമിക്ക കുട്ടികൾക്കും കൗമാരക്കാർക്കും അമിതമായ താല്പര്യമുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ സൈബർ ലോകത്ത് മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാതെ അപകടകരമായ ഇത്തരം ഗെയിമുകളിൽ അവർ എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. പെരുമാറ്റ / സ്വഭാവ വൈകല്യങ്ങൾ, ആന്റിസോഷ്യൽ ടെന്റൻസീസ് പോലുള്ള അനാരോഗ്യകരമായ മാനസികാവസ്ഥയുള്ള കൗമാരക്കാരാണ് ഒരു പരിധിവരെ സാഹസികത നിറഞ്ഞ ഇത്തരം ഗെയിമിൽ പരീക്ഷണം നടത്താനുള്ള ധൈര്യം കാണിക്കുക.
കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ, മാതാപിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് അല്പം സ്വസ്ഥതയ്ക്കായി ഇന്റർ നെറ്റിന്റെ ലോകത്ത് എത്തിച്ചേരുന്ന കുട്ടികളും കൗമാരക്കാരുമാണ് ഇന്ന് കൂടുതൽ. ബ്ലൂവെയിൽ പോലുള്ള വളരെ സാഹസികത നിറഞ്ഞ ഗെയിമിന് കൂടുതലും കുട്ടികളും കൗമാരക്കാരുമാണ് അടിമകളാകുന്നത് . ചുറ്റുപാടുകളുമായുള്ള പ്രതിസന്ധികളെ തങ്ങളുടെ കരുത്തിനാൽ വരുതിയിലാക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സാഹസികത നിറഞ്ഞ കാര്യങ്ങളിൽ ഇടപെടുക എന്നത് കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. ബ്ലൂവെയിൽ പോലെ അത്യന്തം അപകടം നിറഞ്ഞ ഗയിമുകളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നത് കൂട്ടുകാർക്കിട.യിൽ, കുടുംബത്തിൽ, സ്കൂളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനും, തന്നെക്കുറിച്ച് മറ്റുള്ളവരുടെ ഇടയിൽ ‘താൻ വലിയ’ ആളാണെന്ന തോന്നൽ ഉണ്ടാകാൻ ഇടയാകുമെന്ന തെറ്റിദ്ധാരണ ഇത്തരം മരണക്കളികളിൽ എത്തിച്ചേർന്നാൽ അപകടം മനസ്സിലാക്കിയിട്ടും പിൻവാങ്ങാതെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഒന്നാകും.