മോസ്കോ∙ അൻപതു ടാസ്കുകളിലൂടെ ചെറുപ്പക്കാരുടെ ജീവനെടുക്കുന്ന ‘മരണഗെയിം’ ബ്ലൂവെയ്‌ൽ ചാലഞ്ചിന് പുതിയ അഡ്മിൻ. ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയർത്തിയ പതിനേഴുകാരി കിഴക്കൻ റഷ്യയിൽ പിടിയിലായി. ബ്ലൂവെയ്‌ൽ ചാലഞ്ചിന്റെ അഡ്മിൻ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെൺകുട്ടി പിടിയിലാകുന്നത്. ഈ ചാലഞ്ച് മാധ്യമസൃഷ്ടിയാണെന്ന ചർച്ചകൾ റഷ്യയിൽ ഉൾപ്പെടെ ചൂടുപിടിക്കുമ്പോഴാണ് പുതിയ തെളിവുകളുമായി ആഭ്യന്തരമന്ത്രാലയം തന്നെ രംഗത്തു വന്നിരിക്കുന്നത്.
കിഴക്കൻ റഷ്യയിലെ ഹബാറോസ്കി ക്രയ്‌യിലുള്ള പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ബ്ലൂവെയ്‌ൽ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂർത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തിൽ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
50 ഘട്ടങ്ങളായുള്ള ‘വെല്ലുവിളികൾ’ പൂർത്തിയാക്കി ഒടുവിൽ ആത്മഹത്യയിലേക്കു നയിക്കുന്നതാണ് ബ്ലൂവെയ്ൽ ചാലഞ്ച്. പാതി വഴിയിൽ ഈ ഗെയിം നിർത്തിയാൽ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെൺകുട്ടി ഭീഷണിപ്പെടുത്തിയത്. ബ്ലൂവെയ്ൽ ചാലഞ്ച് എന്നുപേരിട്ട ഗ്രൂപ്പിലെ അഡ്മിനും ഈ പതിനേഴുകാരി തന്നെയാണ്. ഗ്രൂപ്പിലെ ഒരു ഡസനിലേറെ പേർക്കു നേരെ വധഭീഷണി അയച്ചുവെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചു.
സ്വയം ദേഹോപദ്രവമേൽപ്പിക്കാനുള്ള കടുത്ത ടാസ്കുകളാണ് പെൺകുട്ടി ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയിരുന്നത്. ഗെയിം കളിക്കുന്നവരെ മാനസികമായി തകർക്കാനുള്ള നീക്കങ്ങളും ഇവർ നടത്തി. നേരത്തെ ഗ്രൂപ്പിൽ ഗെയിം കളിച്ചിരുന്നയാളായിരുന്നു പെൺകുട്ടിയെന്നും പൊലീസ് പറയുന്നു. അതിനിടെയാണ് അഡ്മിൻ സ്ഥാനത്തേക്കെത്തുന്നതും. ബുഡെയ്കിനെ പിടികൂടി മൂന്നു വർഷത്തെ തടവിനു ശിക്ഷിച്ചിട്ടും ബ്ലൂവെയ്‌ൽ ആത്മഹത്യകൾ റഷ്യയിൽ തുടർന്നതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. അതിനിടയിലാണ് ഗെയിമിനെ തുടർന്നു നയിച്ചുകൊണ്ടിരുന്ന ‘പെൺബുദ്ധി’ വലയിലാകുന്നതും.