ബ്ലൂ വെയില്‍ മരണം ഉത്തര്‍പ്രദേശിലും. ഹമിര്‍പുര്‍ ജില്ലയിലാണ് ബ്ളൂവെയില്‍ ഗെയിം കളിച്ച പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ ബ്ളൂ വെയില്‍ ഗെയിം തന്നെയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ബ്ളൂവെയില്‍ ഗെയിം കണ്ടെത്തി.
ഞായറാഴ്ച വെകുന്നേരമാണ് ജൈപൂരിയ പബ്ളിക് സ്കൂളിലെ ആറാം ക്ളാസുകാരനായ പാര്‍ഥ് സിങ്ങിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനേരം പാര്‍ഥ് മുറിഅടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ട പിതാവ് ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. മരിച്ച സമയത്ത് പാര്‍ഥിന്‍റെ കൈയ്യിണ്ടായിരുന്ന പിതാവിന്‍റെ ഫോണില്‍ ബ്ലൂ വെയില്‍ ഗെയിം ഉണ്ടായിരുന്നുവെന്ന് മൗഥ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലേഷ് യാദവ് പറഞ്ഞു. എന്നാല്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണൊ മരണകാരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫോണ്‍ വിദഗ്ധപരിശോധനക്കായി ഐ.ടി വിദഗ്ധര്‍ക്ക് കൈമാറി.
പാര്‍ഥ് ബ്ലൂ വെയില്‍ കളിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും മേലില്‍ ഇത്തരം ഗെയിമുകള്‍ കളിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിലക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പിതാവിന്‍റെ മൊബൈല്‍ ഫോണ്‍ എടുത്ത് രാത്രിയില്‍ ഗെയിം കളിച്ചിരുന്നു. ബ്ലൂ വെയില്‍ ഗെയിമിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടും കുട്ടികള്‍ക്കിടയില്‍ ഗെയിമിന്‍റെ സ്വാധീനം ഇപ്പോഴുമുണ്ടന്നതിന്‍റെ തെളിവാണ് ഉത്തര്‍പ്രദേശിലെ സംഭവം.