ഗർഭപാത്രം വാടകയ്ക്ക് നൽകിയ രണ്ട് സ്ത്രീകളുടെ ജീവിതകഥ. അപരിചിതരായ രണ്ടു പേരുടെ സ്വപ്നത്തെ ഉദരത്തിൽ പേറിയ തീവ്രമായ അനുഭവങ്ങളിലൂെട...
ഞാൻ നിന്നെ പാലൂട്ടിയതേയില്ല. താരാട്ടു പാടുകയോ നിന്റെ കുഞ്ഞിളംമേനിയെ ഉമ്മ വെച്ചു പുണരുകയോ ചെയ്തില്ല. ഞാൻ മയക്കം വിട്ടുണരുമ്പോഴേക്കും നീ അ ച്ഛനമ്മമാരുടെ ചൂടിലേക്കും വാത്സല്യത്തിലേക്കും എത്തിച്ചേർന്നിരുന്നു. അടിവയറിൽ കീറിയ മുറിവിലെ തിണർത്ത വേദന നിന്നെയോർമിപ്പിക്കുമ്പോഴെല്ലാം എന്റെ ഹൃദയം കൂപ്പുകരങ്ങളാകുന്നു. നിന്റെ ആയുസ്സിനും ഐശ്വര്യത്തിനുമൊപ്പം എനിക്കു നൽകിയ സൗഭാഗ്യങ്ങളെയോർത്തും. കുഞ്ഞേ നിനക്കു നന്ദി...
ഗർഭപാത്രം വാടകയ്ക്കു െകാടുക്കുന്ന സ്ത്രീകള്‍ പലരുണ്ടെങ്കിലും അ വരെക്കുറിച്ച് കഥകളും സിനിമകളും വന്നിട്ടുണ്ടെങ്കിലും അവരില്‍ ഒരാളും ഇന്നേവരെ മുഖം കാണിക്കാനും ജീവിതകഥ പങ്കുവയ്ക്കാനും തയാറായിരുന്നില്ല. ആ ഇരുട്ടില്‍ നിന്നു നമ്മുടെ മുന്നില്‍ വന്നു നില്‍ക്കുകയാണ് ഈ രണ്ടുപേർ, ലക്ഷ്മിയും സാബിറയും. വാടകയ്ക്ക് ഗർഭപാത്രം നൽകാൻ പ്രേരിപ്പിച്ച സാഹചര്യം. മറ്റു രണ്ടുപേരുടെ സ്വപ്നത്തെ ഉദരത്തിൽ കാത്തു വച്ച അനുഭവം... എല്ലാം കേൾക്കാം, അവരുടെ തന്നെ വാക്കുകളിൽ.
മേൽവിലാസം തേടി
മക്കളുമൊത്ത് കളി പറഞ്ഞിരിക്കുന്ന സന്ധ്യകളിൽ ഒരു കുഞ്ഞിന്‍റെ മുഖം എന്‍റെ മനസ്സിലേക്ക് കടന്നുവരും. അവന് ആയുസ്സും ആരോഗ്യവും സന്തോഷവും കൊടുക്കണേ എന്ന് അപ്പോഴെല്ലാം പ്രാര്‍ത്ഥിക്കും. എന്റേതല്ലെങ്കിലും ഞാൻ പ്രസവിച്ചതാണല്ലോ അവനെ... ഞാൻ ലക്ഷ്മി അജിത്. ഇന്ന വീട്ടിലെ ഇന്ന ആൾ എന്നൊക്കെ മേൽവിലാസം പറയണമെന്നുണ്ട്. വീട്ടുകാർ ഉപേക്ഷിച്ചവർക്ക് എവിടെ വീടും മേൽവിലാസവും? വാടകവീടുകളിൽ നിന്നു വാടകവീടുകളിലേക്കുള്ള ഓട്ടമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ജീവിതം. െചറിയ വാടക വർധന പോലും താങ്ങാൻ പറ്റുമായിരുന്നില്ല. എന്തിനു ചെറിയൊരു പനിക്കു പോലും ജീവിതത്തിന്റെ താളം തെറ്റിക്കാൻ കഴിയുമായിരുന്നു.
ആലുവയിലെ ജനറൽ ആശുപത്രിയിലാണ് എന്റെ ജനനം. അച്ഛനും അമ്മയും ആരെന്ന് അറിയില്ല. അവിടെ നിന്നാണ് ഇപ്പോഴത്തെ അച്ഛനുമമ്മയും എന്നെ ദത്തെടുക്കുന്നത്. അമ്മയ്ക്ക് ഒരു കുഞ്ഞ് നാലാം മാസത്തിൽ അബോർഷനായി പോയിരുന്നു. മാനസികമായി തകർന്ന അവർക്ക് ഡോക്ടർ നിർേദശിച്ച പരിഹാരമായിരുന്നു ഞാൻ. നാലു വയസ്സുവരെ സ്നേഹം കൊണ്ടു മൂടപ്പെട്ടിരുന്നു. പിന്നീടാണ് ഗതി മാറിയത്. അമ്മ വീണ്ടും ഗർഭിണിയായി.
ഒരനിയത്തിയുണ്ടായപ്പോൾ അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലാതായി. െചയ്യാവുന്ന ദ്രോഹങ്ങളൊക്കെ ചെയ്തു. ചിലപ്പോൾ ഭക്ഷണം തരില്ല. അനിയത്തിയെ സ്കൂളിൽ നിന്നു ടൂറിനൊക്കെ വിടും. എന്നെ വിടാൻ കാശി ല്ലെന്നു പറയും. അതുപോലെ അവളുടെ പിറന്നാളുകൾ നന്നായി ആഘോഷിക്കും. എനിക്ക് ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. അന്ന് അതു വലിയ വേദ നയായിരുന്നു. അച്ഛനു ചെറിയൊരു മമത ഉണ്ടെങ്കിലും കാര്യമില്ലായിരുന്നു. ശരിക്കു വേർതിരിവ് അനുഭവിച്ചുതന്നെയാണു വളർന്നത്.
പത്താം ക്ളാസ്സു വരെ പഠിച്ചു. എനിക്കു പതിനാറു വയസ്സുള്ളപ്പോൾ ഒരു വഴക്കിനെ തുടർന്നു അവരെന്നെ വീട്ടിൽ നിന്നു ഇറക്കിവിട്ടു. ഞാൻ ഒരു കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു കയറി. അവരാണ് ഏട്ടനെ കണ്ടുപിടിച്ചു തന്നത്. ഏട്ടൻ ഉയർന്ന കുടുംബത്തിലേതായിരുന്നു. അതുകൊണ്ടുതന്നെ ഏട്ടന്റെ വീട്ടുകാർക്ക് സമ്മതമല്ലായിരുന്നു ഞാനുമായുള്ള വിവാഹം. എട്ടനെയും വീട്ടിൽ നിന്നു പുറത്താക്കി.
വാടകവീട്ടിലാണെങ്കിലും സമാധാനമുണ്ടായിരുന്നു. ഏട്ട ൻ നല്ല സ്നേഹമുള്ള ആളാണ്. ഞങ്ങൾക്കു മൂന്നു പെൺകുട്ടികളുണ്ടായി. മൂത്തവൾ ഏഴിൽ പഠിക്കുന്നു. രണ്ടാമത്തെവൾ നാലിലും ചെറിയ കുട്ടി രണ്ടിലും. മൂന്നു പേരും നന്നായി പഠിക്കും. അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കണം. അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിക്കണം. ഹെൽപ്പറായി ജോലിക്കു പോകുന്ന ഏട്ടന്റെ ജോലി കൊണ്ടു ഒരു വീടുണ്ടാക്കാൻ പറ്റില്ല. കുഞ്ഞുങ്ങൾക്ക് ഒരു പനി വന്നു മരുന്നു വാങ്ങണമെങ്കിൽ പോലും ഏട്ടൻ നട്ടം തിരിയും. ആരോടെങ്കിലും കടം ചോദിച്ചാൽ തരാതിരിക്കാൻ നൂറു ന്യായങ്ങൾ. അതുകേട്ടു മടുത്തിട്ടാണ് ഞാനിതു ചെയ്തത്. വാടകയും കൊടുത്ത് വീട്ടിലെ ചെലവും മക്കളുടെ പഠിത്ത ചെലവുകളും കഴിയുമ്പോൾ മാറ്റിവയ്ക്കാൻ ഒന്നുമുണ്ടാകില്ല.
അക്കാലത്താണ് പത്രത്തില്‍ ഒരു പരസ്യം കാണുന്നത്. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കാന്‍ ഒരു സ്ത്രീയെ ആവശ്യമുണ്ടെന്ന്. ഞാന്‍ ഏട്ടനോടു ഇേതക്കുറിച്ചു സംസാരിച്ചു. മുമ്പു സൽമാൻഖാന്റെ ‘ചോരി ചോരി ചുപ്കെ ചുപ്കെ’ സിനിമയിൽ ഇങ്ങനെയൊരു സംഭവം കണ്ടിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് കാര്യങ്ങളന്വേഷിക്കാൻ പോയത്. അന്നുതന്നെ സമ്മതം പറഞ്ഞു പോന്നു. മൂത്തമോൾ നല്ല പക്വതയുള്ള കുട്ടിയാണ്. അവളോടും കാര്യങ്ങൾ പറഞ്ഞു. സറോഗേറ്റ് മദർ എന്താണെന്നെല്ലാം ബോധ്യപ്പെടുത്തി. അവർ എന്നെക്കുറിച്ചു മോശമായി ചിന്തിക്കുന്നതു എനിക്കു സഹിക്കാനാകില്ലായിരുന്നു.