ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ പ്രതീക്ഷയോടെ കാത്തുനിൽക്കാൻ ശ്രേയസ്സ് അയ്യർക്ക് അപരാജിത അർധസെഞ്ചുറിയുടെ തുണ. പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റിനു 469 റൺസെടുത്തു ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ദിനം ഇന്ത്യ എക്ക് ആശ്വസിക്കാൻ ശ്രേയസ്സ് അയ്യരുടെ ബാറ്റിങ് മികവു മാത്രം. ഇന്ത്യ എ ടീം നാലു വിക്കറ്റിനു 176 റൺസെടുത്തിട്ടുണ്ട്. ശ്രേയസ്സ് അയ്യർ 85 റൺസോടെ പുറത്താകാതെ നിൽക്കുന്നു. രണ്ടു റൺസെടുത്ത ഋഷഭ് പന്ത് ആണ് തുണ. ഈ രണ്ടു യുവതാരങ്ങളിലാണ് ഇന്ത്യ എയുടെ അവസാനദിന പ്രതീക്ഷ.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനത്തോടെ സീനിയർ ടീമിലേക്കുള്ള വിളി കാത്തുനിൽക്കുകയാണ് അയ്യർ. തന്റെ മികവിന്റെ തുറന്ന പ്രഖ്യാപനംപോലെ ഒരു ഇന്നിങ്സിന് ഇതിലും അനുയോജ്യ വേദി അയ്യർക്കു ലഭിക്കാനില്ല. ശക്തരായ ഓസ്ട്രേലിയൻ ടീമിനെതിരെ അഞ്ചു സിക്സറും ഏഴു ബൗണ്ടറിയുമായി അതിവേഗമാണ് അയ്യരുടെ കുതിപ്പ്. വെറും 93 പന്തുകളിൽ 85 റൺസ്. നേഥൻ ലയണിൽനിന്നു നേരിട്ട ആദ്യ പന്തുതന്നെ ലോങ് ഓണിനു മുകളിലൂടെ സിക്സറിനു പറത്തി രാജകീയമായിരുന്നു അയ്യരുടെ തുടക്കം. ജാക്സൺ ബേർഡ് ഒഴികെ എല്ലാ ബോളർമാർക്കുമെതിരെയും തിളങ്ങി. എന്നാൽ പേസും മൂവ്മെന്റുമായി ബേർഡ് മാത്രം ഓസീസ് ബോളർമാരിൽ വേറിട്ടുനിന്നു. 44 പന്തുകളിൽ അർധസെഞ്ചുറി തികച്ചതിനു പിന്നാലെ ഒരു ചാൻസ് അയ്യർ നൽകി. നേഥൻ ലയണിനെ മൂന്നു സിക്സറിനു പറത്തിയ അയ്യർ മറ്റൊരു സ്പിന്നർ സ്റ്റീഫൻ ഒക്കീഫിക്കെതിരെ രണ്ടു സിക്സർ സ്വന്തമാക്കി. സ്പിന്നർമാർക്കെതിരെ ക്രീസ് വിട്ടിറങ്ങാൻ മടികാട്ടാതിരുന്ന അയ്യരുടെ എല്ലാ സിക്സറുകളും ലോങ് ഓണിനു മുകളിലൂടെ ആയിരുന്നു.
രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത പ്രിയങ്ക് പഞ്ചലിനു രാജ്യാന്തര ക്രിക്കറ്റിന്റെ കാഠിന്യം നന്നായി വ്യക്തമായിട്ടുണ്ടാവണം. ഓപ്പണർ റോളിലെത്തിയ പഞ്ചൽ ആറു ബൗണ്ടറിയോടെ 36 റൺസെടുത്തു. പക്ഷേ, ജാക്സൺ ബേർഡിന്റെ പന്തുകളിൽ വെള്ളംകുടിച്ചു. മറ്റൊരു ഓപ്പണറായ അഖിൽ ഹെർവാദ്കർ 48 മിനിറ്റ് ക്രീസിലുണ്ടായിരുന്നെങ്കിലും നാലു റൺസ് കണ്ടെത്താൻ പാടുപെട്ടു. അങ്കിത് ബാവ്‌നെ ആകർഷകമായി കളിച്ചെങ്കിലും 25 റൺസിനു പുറത്തായി. 19 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടേതാണ് ഇന്ത്യയ്ക്കു നഷ്ടമായ മറ്റൊരു വിക്കറ്റ്.
നേരത്തേ അഞ്ചു വിക്കറ്റിനു 327 റൺസുമായി ബാറ്റിങ് തുടർന്ന ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ മാർഷും (75) മാത്യു വെയ്ഡും (64) അർധസെഞ്ചുറി നേടി. ആദ്യ ടെസ്റ്റിനു മുൻപ് ഒട്ടേറെ പ്രമുഖ ബാറ്റ്സ്മാൻമാർക്കു മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞത് ഓസ്ട്രേലിയയ്ക്ക് ആശ്വാസമാകും.
ശ്രേയസ്സ് അയ്യർ
22 വയസ്സ്. രഞ്ജിയിൽ മുംബൈ താരം. ഐപിഎല്ലിൽ ഡൽഹി താരം. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.86 റൺസ് ശരാശരിയിൽ 3164 റൺസ്. എട്ടു സെഞ്ചുറി. 16 അർധസെഞ്ചുറി. പന്ത് കീപ്പർക്കു വിട്ടുകൊടുക്കുന്നതു ബോറടിപ്പിക്കുമെന്നു പറയുന്ന അയ്യർ ക്ലാസിക് ഷോട്ടുകൾ അസാമാന്യ കരുത്തോടെ കളിക്കും. 2015 സീസണിൽ ഡൽഹി ഡെയർ ഡെവിൾസ് 2.6 കോടി രൂപയ്ക്കു ലേലത്തിലെടുത്തതു ശ്രദ്ധേയനാക്കി. 14 മത്സരങ്ങളിൽ 439 റൺസടിച്ച് ആ തുകയുടെ മൂല്യം തെളിയിച്ചു. 2015–16 രഞ്ജി സീസണിൽ 73.38 ശരാശരിയിൽ 1321 റൺസെടുത്തു.