സെൽഫിയെടുക്കാൻ ആരാധകർക്കൊപ്പം; 56 ലക്ഷത്തിന്റെ വാച്ച് മോഷണം പോയി

 പരിശീലന ഗ്രൗണ്ടിലേക്കു വരുന്നതിനിടെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും ഫോട്ടോയെടുക്കാനും ഇറങ്ങിയപ്പോൾ ഫുട്ബോൾ താരത്തിന്റെ വാച്ച് മോഷണം പോയി. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ  70,000 യൂറോ (ഏകദേശം 56 ലക്ഷത്തിലധികം രൂപ) വിലയുള്ള വാച്ചാണ് മോഷണം പോയത്.  ബാർസിലോനയുടെ പരിശീലന ഗ്രൗണ്ടായ സിയുറ്റാറ്റ് എസ്പോര്‍ട്ടിവയ്ക്കു പുറത്തുവച്ചായിരുന്നു സംഭവം.

ആരാധകരെ കണ്ട് താരം കാറിന്റെ വാതിൽ തുറന്നപ്പോൾ ഒരാൾ വാച്ച് തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടി വാച്ച് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാച്ചുമായി പ്രതി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ലെവൻഡോവ്സ്കി ഇയാളെ പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്. മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ലെവൻഡോവ്‌സ്‌കിയുടെ കാറിന് ചില കേടുപാടുകൾ സംഭവിച്ചതായും സ്പാനിഷ്‍ മാധ്യമങ്ങൾ പറയുന്നു.