ചൈനയെ നമ്മുടെ പണം കൊണ്ട് വളര്‍ത്തുന്നത് എന്തിന്? രോഷത്തോടെ ഹര്‍ഭജന്‍

രാജ്യമെങ്ങും ചൈനവിരുദ്ധ തംരംഗം ആഞ്ഞടിക്കുകയാണ്. നാട്ടിന്‍പുറങ്ങള്‍ മുതല്‍ മെട്രോനഗരങ്ങളില്‍ വരെ രോഷപ്രകടനങ്ങള്‍ അരങ്ങേറുന്നു. സാധാരണക്കാരന്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ചൈനയ്ക്കെതിരെ പ്രതിഷേധസ്വരങ്ങളുയര്‍ത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതിഷേധം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആദ്യം ആഹ്വാനം ചെയ്ത വ്യക്തികളിൽ ഒരാളാണ് ഹര്‍ഭജന്‍. ഇന്ത്യ–ചൈന സംഘർഷം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായതിനു പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർഭൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഹർഭജൻ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് ആഞ്ഞടിക്കുകയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉൾപ്പെടെയുള്ളവർ ചൈനീസ് കമ്പനികളുമായുള്ള സഹകരണം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

സ്പോർട്സ് സ്റ്റാർ പ്രതിനിധിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റില്‍ താരം തന്റെ കടുത്ത നിലപാടുകള്‍ വ്യക്തമാക്കി. ‘നമുക്ക് സ്വാശ്രയ ശീലമുള്ളവരാകണമെങ്കിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതു തന്നെയാണ് ശരിയായ വഴി. എല്ലാം ഇന്ത്യയിൽത്തന്നെ നിർമിക്കാവുന്നതല്ലേ ഉള്ളൂ. അതിനുള്ള കഴിനും മികവും സൗകര്യവും നമുക്കുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതാണ് ശരിയെങ്കില്‍ എത്രയും പെട്ടെന്ന് അതു ചെയ്യണം. അവർ നമ്മുടെ രാജ്യത്തെയും സൈനിക സഹോദരങ്ങളെയും ആക്രമിക്കാൻ മുതിർന്നാൽ അവരുടെ ഉൽപ്പനങ്ങൾ ഇവിടെ നിരോധിക്കുക. നമ്മുടെ പണം കൊണ്ട് അവർ എന്തിന് നേട്ടമുണ്ടാക്കണം? ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന് നിർദ്ദേശിക്കുന്നവർക്കൊപ്പമാണ് ഞാൻ

നമ്മുടെ രാജ്യത്ത് സെലിബ്രിറ്റികൾ വ്യാപകമായി ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായി ഒട്ടേറെപ്പേർ ചൂണ്ടിക്കാട്ടി. അവരിൽ ഞാന്‍ ഇല്ലെന്ന് ഉറപ്പു തരുന്നു.’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സ്വന്തം നിലയ്ക്കു തന്നെ ഒരു ബ്രാൻഡ് ആണെന്നും അതിന്റെ നിലനിൽപ്പിനോ അതിജീവനത്തിനോ ചൈനീസ് സഹകരണം നിർബന്ധമില്ലെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി.