ധോണി ഇല്ലെങ്കിൽ കാണികളുമില്ലേ? റാഞ്ചി ടെസ്റ്റിന്റെ ടിക്കറ്റ് വിറ്റു പോകുന്നില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു പോകുന്നില്ലെന്ന് റിപ്പോർട്ട്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ധോണിയുടെ ജൻമനാട്ടിൽ നടക്കുന്നത്. ധോണിയുടെ അഭാവമാണ് ടിക്കറ്റ് വിറ്റഴിയാത്തതിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. വെറും 1500 ടിക്കറ്റുകൾ മാത്രമാണ് ഇതുവരേക്കും വിറ്റു പോയത്.

39,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണ് കളി നടക്കാനിരിക്കുന്ന ജെ.എസ്.സി.ഐ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലക്സ്. 200 രൂപ മുതൽ 2000 രൂപ വരെയാണ് ടിക്കറ്റിന്റെ നിരക്ക്. അഞ്ച് കൗണ്ടറുകളും തുറന്ന് പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും ആളുകൾ കാര്യമായി എത്തിയില്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിനത്തിൽ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് കാണികൾ എത്തിയിരുന്നു. 

ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്നില്ല. ഇതിൽ നിരാശരായാണ് റാഞ്ചിക്കാർ കളികാണാനെത്താത്തത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സ്റ്റേഡിയം വേദിയാകുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്.