അന്ന് ടീം ബസ് ഒാടിച്ചത് സാക്ഷാല്‍ ധോണി; അത്യപൂർവ്വം; വെളിപ്പെടുത്തി വിവിഎസ്

വന്നെത്തുന്ന ഏത് സന്നിദ്ധഘട്ടത്തെയും വളരെ കൂളായി ക്രിക്കറ്റിൽ നേരിടുന്നവർ അപൂർവ്വമാണ്. പക്ഷേ ഇന്ത്യൻ മുൻ ക്യാപ്റ്റൻ മന്ദഹേന്ദ്ര സിങ്ങ് ധോണി വേറിട്ട് നിൽക്കുന്നത് അവിടെയാണ്. ധോണിയുടെ നിരവധി  'കൂള്‍' കഥകൾ കേട്ടിടുണ്ടങ്കിലും അടുത്തിടെ  വി.വി.എസ് ലക്ഷമൺ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

2008ലെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലാണ് ടീമിന്റെ അമരത്ത് എം.എസ്.ധോണിയെന്ന നായകന്‍ എത്തുന്നത്. അനില്‍ കുംബ്ലെയില്‍ നിന്നും ധോണി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നാഗ്പൂരിലെ ടീം ഹോട്ടലിലേക്ക് താരങ്ങള്‍ സഞ്ചരിച്ച ബസ് ഡ്രൈവ് ചെയ്തത് ധോണി ആയിരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ തന്റെ ആത്മകഥയായ ‘281 ആന്‍ഡ് ബിയോണ്ട്’ ലൂടെ വെളിപ്പെടുത്തുന്നു.

തന്റെ 100ാം ടെസ്റ്റിൽ ഏറ്റവും മനോഹരമായി നിറഞ്ഞു നിൽക്കുന്ന ഒാർമയാണ് ലക്ഷമൺ പങ്കുവച്ചത്. അന്ന് മത്സരത്തിന് ശേഷം ടീം ബസ് ഡ്രൈവ് ചെയ്തത് ധോണിയാണ്. ക്യാപ്റ്റന്‍ ടീമംഗങ്ങളെ ഡ്രൈവ് ചെയ്ത് ഹോട്ടലില്‍ എത്തിക്കുകയെന്നത് അസാധാരണമായ സംഭവമാണ്. അന്ന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ലന്നും. ആ ലാളിത്യം തന്നെ ആകർഷിച്ചെന്നും ലക്ഷമൺ പറയുന്നു. ഇതുപോലെ ജീവിതത്തിൽ ലാളിത്യം പകർത്തുന്ന ഒരാളെ താൻ കണ്ടിട്ടില്ലന്നും ലക്ഷ്മൺ തന്റെ ആത്മകഥയിൽ കുറിക്കുന്നു.

എംസ് ധോണിയും വിവിഎസ് ലക്ഷ്മണുമായി സ്വരച്ചേർച്ചയിലല്ല എന്ന മട്ടിലുള്ള വാർത്തകൾ മാധ്യമങ്ങളില്‍ ധാരാളം പ്രചരിച്ചിരുന്നു. വാർത്തകൾക്കു പിന്നിലെ സത്യാവസ്ഥയും വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മൺ ഈ ആത്മകഥയില്‍.  

''ഞാൻ വിരമിക്കുകയാണെന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ ചോദ്യങ്ങൾ വന്നു, ''ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചോ? ധോണിയോട് സംസാരിച്ചോ? ''ധോണിയെ കിട്ടുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്ന് ഞാൻ പറഞ്ഞു. അത് എൻറെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ വിവാദമാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. അറിയാതെ ഞാനവര്‍ക്കുള്ള തീറ്റ കൊടുക്കുകയായിരുന്നു. 

ധോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഞാൻ വിരമിച്ചത് എന്നു വരെ വാർത്തകൾ പരന്നു. 'വിവിഎസ് വേദനിച്ചുകൊണ്ട് വിരമിച്ചു' എന്നായിരുന്നു ഒരു തലക്കെട്ട്–അദ്ദേഹം പറയുന്നു. വിരമിച്ച അന്ന് ഞാൻ ഡ്രസിങ്ങ് റൂമിൽ ചെന്നു. എല്ലാവരേയും കണ്ടു, ധോണിയുടെ കൈ പിടിച്ചു. ലക്ഷ്മൺ ഭായ്, വിവാദങ്ങൾ നിങ്ങൾക്കു പരിചയമില്ല, പക്ഷേ എനിക്കതു ശീലമാണ് എന്നാണ് ധോണി പറ‍ഞ്ഞത്. ഇത് മനസിൽ വെക്കരുതെന്നും ധോണി പറഞ്ഞു'', ലക്ഷ്മൺ പറയുന്നു. ധോണിയുടെ ലാളിത്യവും സമ്മർദ്ദ അതിജീവിക്കാനുള്ള കഴിവുമൊക്കെ തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ‌ പറയുന്നു.