രണ്ടുമാസം മുന്‍പ് യുവാവിനെ മര്‍ദിച്ച കേസ്; ഒളിച്ച് കളിച്ച് പൊലീസ്

കോഴിക്കോട് വടകരയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതായി പരാതി. ആക്രമണം ഉണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത് . മര്‍ദനമേറ്റ കാര്‍ത്തികപ്പള്ളി സ്വദേശി അശ്വിന്‍  നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു സംഭവം. ക്ഷേത്രോല്‍സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  24 കാരനായ അശ്വിനെ  പത്തിലധികം പേര്‍  ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അശ്വിന്‍ പറയുന്നു. 

എഫ്ഐആറില്‍ പ്രതികളുടെ വിവരം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അശ്വിന്‍ ആരോപിക്കുന്നു. കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആക്രമണത്തില്‍ കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി പരുക്കേറ്റ അശ്വിന്‍ ഇപ്പോഴും ചികില്‍സയിലാണ്. ‍

Delay in Vadakara youth attack case