ഒരെ നമ്പരില്‍ രണ്ട് ബുള്ളറ്റുകള്‍; പെറ്റിയില്‍ കുടുങ്ങി

ഒരു പെറ്റിയിൽ കുടുങ്ങി രണ്ട് ബുള്ളറ്റ് ബൈക്കുകൾ. അടൂർ കടമ്പനാടാണ് പച്ച ബുള്ളറ്റിന് നൽകിയ പെറ്റിയിൽ അതേ നമ്പറിലുള്ള ചുവപ്പ് ബുള്ളറ്റിന്‍റെ ഉടമ കുടുങ്ങിയത്. വ്യാജ ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ ദിവസം കടമ്പനാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് പച്ചനിറമുള്ള ബുള്ളറ്റിൽ ഹെൽമെറ്റ് ധരിക്കാതെ ഒരാൾ പോകുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെ ഫോട്ടോ എടുത്ത് പെറ്റി അയച്ചു. പെറ്റിയുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തിയത് മാവേലിക്കര സ്വദേശിയാണ്. പെറ്റിയായി അയച്ച ചിത്രത്തിൽ ബൈക്കിന് പച്ച നിറമാണെന്നും തന്‍റെ ബൈക്കിന് ചുവപ്പ് നിറമാണെന്നും അയാൾ പറഞ്ഞു. തുടർന്ന് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പച്ച ബുള്ളറ്റ് ഓടിച്ച ആളെ കണ്ടെത്തി. 

ഇയാളുടെ വീട്ടിൽനിന്ന് അതേ നമ്പരിലുള്ള പച്ച ബൈക്ക് കണ്ടെത്തി. വാഹനം വർഷങ്ങൾക്കുമുമ്പ് വാങ്ങിയതാണെന്നും രേഖകൾ കൈയിൽ ഇല്ലെന്നും അയാൾ അധികൃതരെ അറിയിച്ചു. കൂടുതൽ പരിശോധനയിൽ മോട്ടോർ വാഹനവകുപ്പിന്റെ രേഖകളിൽ ഇല്ലാത്ത വാഹനമാണിതെന്ന് കണ്ടെത്തി. ബുള്ളറ്റ് കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. വ്യാജ ബുള്ളറ്റിന്റെ യഥാർത്ഥ നമ്പർ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.