കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; അരക്കോടിയുടെ ചന്ദനം പിടികൂടി

മലപ്പുറം കൊളത്തൂരില്‍ കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു നൂറു കിലോ ചന്ദനം പൊലീസ് പിടികൂടി. രാജ്യാന്ത വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനവുമായാണ് സംസ്ഥാനാനന്തര ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിലായത്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മിച്ച് ചന്ദനത്തടികള്‍ ഒളിപ്പിച്ച് കടത്തി കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘമാണ് വലയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കാറിന്‍റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ചന്ദനം കണ്ടെത്തിയത്. 

മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി (42), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് പിടിയിലായത്. ചെറിയ കഷണങ്ങളാക്കിയാമ് സീറ്റിനടിയില്‍ ഒളിപ്പിച്ചത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനത്തടികള്‍ കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് ശേഷം തുടരന്വേഷണം വനംവകുപ്പിന് കൈമാറി.