മദ്യ വില്‍പ്പനശാലയില്‍ കവര്‍ച്ചാശ്രമം; ലോക്കര്‍ തുറക്കാനായില്ല; ഹാര്‍‍ഡ് ഡിസ്ക്കുമായി രക്ഷപ്പെട്ടു

പാലക്കാട് ശ്രീകൃഷ്ണപുരത്തെ വിദേശമദ്യ വില്‍പ്പനശാലയില്‍ കവര്‍ച്ചാശ്രമം. ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ പൊലീസിന്റെ വരവറിഞ്ഞ് ഹാര്‍‍ഡ് ഡിസ്ക്കുമായി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. മോഷ്ടാക്കളെന്ന് കരുതുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘമാണ് മദ്യവില്‍പനശാലയുടെ ഷട്ടര്‍ പാതി ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. സപ്ലൈക്കോ ഉദ്യോഗസ്ഥരോടുള്ള അന്വേഷണത്തില്‍ പതിവ് പോലെ രാത്രിയില്‍ വില്‍പനകേന്ദ്രം പൂട്ടിയതാണെന്ന മറുപടി ലഭിച്ചു. പിന്നാലെ പൊലീസിന്റെ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് നഷ്ടപ്പെട്ടതായി കണ്ടെത്തി. പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് കവര്‍ച്ചാ ശ്രമത്തിലേക്കൊതുങ്ങിയത്. 

മണ്ണാര്‍ക്കാട് ഡിവൈഎസ്പി സ്ഥലത്തെത്തി വിവരം ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്ത് അടുത്തിടെ ചെറിയ കവര്‍ച്ചയും കവര്‍ച്ചാശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണം തുടരുകയാണ്. 

Theft attempt bevco