ഡാന്‍സറുമായി സൗഹൃദം; യുവാവിനു പങ്കില്ല; കുഞ്ഞിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചു

കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് തൃശൂര്‍ സ്വദേശിയായ യുവാവുമായി ബന്ധമെന്ന് സൂചന. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതാണെന്നാണ് സൂചന.  എന്നാല്‍ ഡാന്‍സറായ യുവാവുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.  എട്ടു മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.  അപ്പോഴേ കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.  കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണമെന്ന് യുവതി നേരത്തേ തീരുമാനിച്ചിരുന്നു. 

 അതേ സമയം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പങ്കില്ലെന്ന് പൊലീസ്. യുവാവിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതി പരാതി നൽകാതെ യുവാവിനെതിരെ കേസെടുക്കില്ലെന്നും പൊലീസ് പറയുന്നു. അതേസമയം താൻ പീഡനത്തിനിരയായി എന്ന് യുവതി നേരത്തേ മൊഴി നൽകിയിരുന്നു. പ്രതിയായ യുവതിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ രാവിലെ എട്ടേകാലോടെയാണു ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിന്റെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്ലാറ്റിനു മുന്നിലെ റോഡിനു നടുവിൽ‍ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ സ്കൂൾ വാനിന്റെ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പ്രദേശത്തെ ജനപ്രതിനിധികളും സ്ഥലത്തെത്തി ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഫ്ലാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

ഇതോടെ, റോഡിന് അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്മെന്റുകളിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഇതിനൊപ്പം തന്നെ ഫ്ലാറ്റിലെ അന്തേവാസികളെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ കുറിയർ കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ വിലാസം ലഭിച്ചു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതോടെയാണു പ്രതിയെപ്പറ്റിയുള്ള നിർണായക വിവരം പൊലീസിനു ലഭിച്ചത്. 

 കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയതായി വരുന്നത്. ജനിച്ചു വീണതിന് പിന്നാലെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി മരണം ഉറപ്പാക്കി, മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. അറസ്റ്റിലായ യുവതി നിലവിൽ ആശുപത്രിയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കിയേക്കില്ല. 

Kochi Panampilly Nagar Infant murder; Mother has Friendship with Dancer man

Enter AMP Embedded Script