വിവാഹം കഴിക്കാത്തതിന്റെ പേരിൽ കളിയാക്കി; ചെത്തുതൊഴിലാളിയെ വെട്ടിക്കൊന്നു

തൃശൂര്‍ ചേലക്കരയില്‍ ചെത്തുതൊഴിലാളിയെ വെട്ടിക്കൊന്ന യുവാവ് അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം വനത്തിലേക്ക് മുങ്ങിയ കൊലയാളി വീട്ടിലേക്കു മടങ്ങി വന്ന ഉടനെയായിരുന്നു അറസ്റ്റ്. 

ചേലക്കര സ്വദേശിയായ വാസുേദവനാണ് കൊല്ലപ്പെട്ടത്. ചെത്തുതൊഴിലാളിയായ ഗിരീഷായിരുന്നു വെട്ടിക്കൊന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍ ജയനേയും ഗിരീഷ് വെട്ടിപരുക്കേല്‍പിച്ചിരുന്നു. ജയന്‍ അതീവ ഗുരുതാരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഒരേതോട്ടത്തില്‍ തെങ്ങു ചെത്തുന്നവരായിരുന്നു വാസുദേവനും ഗിരീഷും. അവിവാഹിതനാണ് ഗിരീഷ്. വിവാഹം കഴിക്കാത്തതിന്റെ പേരില്‍ വാസുദേവന്‍ കളിയാക്കിയതാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വാസുദേവനെ വെട്ടിക്കൊന്ന ശേഷം മടങ്ങുമ്പോഴായിരുന്നു വഴിയില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ ജയനെ കാണുന്നത്. ജയനും ഇതേരീതിയില്‍ കളിയാക്കിയതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. 

ഗിരീഷിന്റെ വീട് വനത്തോട് ചേര്‍ന്നാണ്. കൊലയ്ക്കു ശേഷം വനത്തിലേക്കാണ് മുങ്ങിയത്. പുലര്‍ച്ചെ വീട്ടിലേക്കു തന്നെ തിരിച്ചെത്തി. നാട്ടുകാര്‍ ഈ വിവരമറിഞ്ഞതോടെ വീട് വളഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റിയത്. ചെറുതുരുത്തി പൊലീസാണ് കേസന്വേഷിക്കുന്നത്. 

Chelakkara murder case, one arrested