ബസ് സ്റ്റോപ്പില്‍ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടയാളുടെ മുഖം ഭക്ഷിച്ചു; നടുക്കം

ബസ് സ്റ്റോപ്പില്‍ വെച്ച് ഒരാളെ കൊലപ്പെടുത്തി മുഖം ഭക്ഷിച്ചതിന് 31കാരന്‍ അറസ്റ്റില്‍.  കോളിന്‍ ചെക്ക് എന്നയാളാണ് ക്രൂരകൃത്യത്തിന് പൊലീസ് പിടിയിലായത്. ലാസ് വെഗാസിലെ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തനിക്ക് ബാധയുണ്ടെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം.

കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെ 4:44 നായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ കയ്യേറ്റം നടക്കുന്നതായി പരാതി ലഭിച്ചതിന് അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. പൊലീസെത്തിയപ്പോഴേക്കും ഒരാള്‍ അനക്കമില്ലാത്ത നിലയില്‍ കിടക്കുകയായിരുന്നു, തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു. ഉടനെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ അടുത്ത് നിന്നിരുന്ന കോളിന്‍ ചെക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല.

പ്രതി പരിഭ്രാന്തനായിരുന്നു, കൊല്ലപ്പെട്ടയാളുടെ മുഖം തിന്നുകയായിരുന്നെന്നും കൊലപാതകം കണ്ടവര്‍ പൊലീസിനോട് പറഞ്ഞു. തനിക്ക് ഉറക്കമില്ലായിരുന്നെന്നും 5 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും, ആക്രമണത്തിന് മുന്‍പ് തന്‍റെ ഉള്ളില്‍ നിന്നും ശക്തമായ പ്രേരണയുണ്ടായിരുന്നെന്നും പ്രതി കോടതിയില്‍ പറഞ്ഞു. മാത്രമല്ല, ഇരയുടെ ചെവിയും കണ്ണുകളും താന്‍ ഭക്ഷിച്ചെന്നും അയാള്‍ പറഞ്ഞു.