ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച ബന്ധം; യുവതിയെ വീട്ടിലെത്തിച്ചത് ബൈക്കില്‍; ദുരൂഹത

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതി നല്‍കിയതിന്‍റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. 22 കിലോമീറ്റർ അകലെ പുരയിടത്തിലെ കശുമാവില്‍ ഇന്ന് രാവിലെ സുദർശൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അനില വീട്ടിൽ മരിച്ചു കിടക്കുന്നതും കാണുന്നത്. 

അനിലയും സുദര്‍ശനും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇടയ്ക്ക് വച്ച് ബന്ധം അവസാനിപ്പിച്ചിരുന്നതായും അനിലയുടെ സഹോദരന്‍ പറയുന്നു. സുദര്‍ശന്‍ അനിലയെ കൊലപ്പെടുത്തിയതാണെന്നാണ് സഹോദരന്‍റെ ആരോപണം. നോക്കാനായി ഏല്‍പ്പിച്ച വീട്ടിലേക്ക് അനിലയെ ബൈക്കിലാണ് സുദര്‍ശന്‍ കൂട്ടികൊണ്ട് വന്നതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പിയും പറഞ്ഞു. അനില വീട്ടില്‍ നിന്ന് പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല മൃതദേഹത്തില്‍ കണ്ടെത്തിയതും. അനിലയുടെ മുഖത്ത് മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും സഹോദരന്‍ വ്യക്തമാക്കി. 

അനില മരിച്ചു കിടന്ന അന്നൂർ കൊരവയിലിലെ വീടിന്റെ ഉടമസ്ഥയായ ബെറ്റി കുടുംബവുമായി വിനോദയാത്ര പോയിരുന്നു. അതിനാലാണ് വളർത്തു മൃഗങ്ങളെ അടക്കം നോക്കാൻ സുദർശൻ പ്രസാദിനെ വീട് ഏൽപ്പിച്ചത്. 

Enter AMP Embedded Script