മേലുകാവിൽ വീട് കയറി ആക്രമണം; നാലുപേർ കൂടി അറസ്റ്റിൽ

മേലുകാവിൽ വീട് കയറി ആക്രമണം നടത്തുകയും തീവെക്കുകയും ചെയ്ത കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോയ സംഘത്തിനെയാണ് പൊലീസ് പിടികൂടിയത്. മേലുകാവ് പോലീസിന്റെ നേതൃത്വത്തിൽ മുൻപ് സംഘത്തിലുള്ളവരെ പിടികൂടിയിരുന്നു. മേലുകാവ് ഇരുമാപ്രയിൽ പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ നാലു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് . കോട്ടയം അതിരമ്പുഴ സ്വദേശി അലക്സ് പാസ്കൽ, ആൽബിൻ.കെ. ബോബൻ, ആൽബർട്ട് ഓണംതുരുത്ത് സ്വദേശി നിക്കോളാസ് ജോസഫ് എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയതോടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിരുന്നു. നാലുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ 11 പ്രതികളെയാണ് പിടികൂടിയത്

ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ആൽബർട്ടിനെ കേരളത്തിൽ നിന്നും ബാക്കി മൂന്നു പേരെ ബാംഗ്ലൂരിൽ നിന്നുമായാണ് പിടികൂടിയത്.പ്രതികളിൽ ഒരാളായ ആൽബിൻ കെ ബോബന് ഏറ്റുമാനൂർ,മരങ്ങാട്ടു പള്ളി എന്നിവിടങ്ങളിലായി എട്ടു കേസുകളും,  അലക്സ് പാസ്കലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട്, ചേർപ്പ് എന്നിവിടങ്ങളിൽ ആയി പതിമൂന്നു കേസുകളും,  നിക്കോളാസ് ജോസഫിന് ഏറ്റുമാനൂർ,ചേർപ്പ് എന്നിവിടങ്ങളിലായി ഏഴ് കേസുകളും നിലവിലുണ്ട്. ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ  സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു  എന്നിവരെ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.