പൂട്ട് തകർത്ത് മദ്യ വിൽപനശാലയിൽ മോഷണം; അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബവ്റിജസ് കോര്‍പ്പറേഷന്റെ പത്തനംതിട്ട അടൂരിലെ മദ്യ വിൽപനശാലയിൽ മോഷണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളികള്‍. മദ്യവുമായി മുങ്ങിയ പ്രതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പിടികൂടിയത്.

ഈ മാസം അഞ്ചാം തീയതി രാത്രിയാണ് അടൂരിലെ മദ്യവില്‍പന ശാലയില്‍ മോഷണം നടന്നത്. പിന്‍വശത്തെ ഗ്രില്ലിന്റെയും ഷട്ടറിന്റെയും പൂട്ട് തകർത്ത് അകത്തു കടന്നവര്‍ ആദ്യം തന്നെ സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും ഇളക്കി മാറ്റി. ലോക്കറിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ റാക്കില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം വിലയുള്ള 31 കുപ്പി മദ്യവും മേശയിൽ നിന്നു രണ്ടു മൊബൈൽ ഫോണും സിസിടിവിയുടെ ഉപകരണങ്ങളുമായി കടന്നു.

നഗരത്തിലെ ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറി‍ഞ്ഞു. ഒന്നാം പ്രതി സംഷാദിനെ കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും രണ്ടാം പ്രതി ജെഹീര്‍ ആലത്തിനെ ഇടപ്പള്ളിയില്‍ നിന്നും പിടികൂടി. ഇരുവരും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. സംഷാദ് അടൂര്‍ ബൈപാസിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നു പറഞ്ഞു വിട്ടു.

ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാതലുമുണ്ടോയെന്നും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.