താലിക്ക് വിലയിട്ട കിരൺ; കേരളം മറക്കാത്ത നോവ്; വിസ്മയയുടെ കഥ

പ്രിയങ്ക, മോഫിയ, റിഫ, ഷഹന, ഈ പെണ്‍കുട്ടികളെല്ലാം  ജീവിതം ഇനി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് തെറ്റിദ്ധരിച്ച് പാതിവഴിയില്‍  ജീവിതം അവസാനിപ്പിച്ചവരാണ്. ആ പട്ടികയിലെ അടുത്തകാലത്തെ ആദ്യ പേര് വിസ്മയ എന്നായിരുന്നു. മരണത്തിലേക്ക് നയിക്കാന്‍ തക്ക കുറ്റം ചെയ്ത് പാതി വഴിയില്‍ ജീവിതം അവസാനിപ്പിച്ചതല്ല ഈ പെണ്‍കുട്ടികള്‍. പണത്തിന്‍റെ പേരില്‍ ഭര്‍ത്താവ് താലിമാലയ്ക്ക് വിലയിട്ടപ്പോള്‍, ക്രൂരമായി പെരുമാറിയപ്പോള്‍ ജീവിതത്തില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തെറ്റിദ്ധരിച്ച് മരണം തിരഞ്ഞെടുത്തവരാണ്. നിലമേലിലെ ആ വീട്ടില്‍ പാറിനടന്ന വിസ്മയ എന്ന പെണ്‍കുട്ടി 24 വര്‍ഷത്തിനുള്ളില്‍ മരണത്തെ പുല്‍കിയത് എന്തുകൊണ്ടായിരുന്നു. ആ കഥയാണ് കണ്ണീരണിയിപ്പിക്കുന്ന വിസ്മയയുടെ കഥ. വിഡിയോ കാണാം: 

വിസ്മയ. ചിരി ഒഴിഞ്ഞ സമയമുണ്ടായിരുന്നില്ല ആ പെണ്‍കുട്ടിയുടെ മുഖത്ത്. മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ പ്രവാസജീവിതം അവസാനിപ്പിച്ച് പതിനാറ് വര്‍ഷം മുമ്പ് മടങ്ങിയെത്തിയ പിതാവ്. അമ്മയും അഛനും സഹോദരനും അടങ്ങിയ വീട്ടില്‍ അവള്‍ പാറിനടന്നു...ചേട്ടന് കുഞ്ഞിപ്പെങ്ങളും  കൂട്ടുകാരിയായി. അഛന് സ്നേഹസമ്പന്നയായ മകളായി..അമ്മയ്ക്ക് തുണയായി അങ്ങനെ വിസ്മയ എന്ന മാളൂട്ടി സന്തോഷം വിട്ടൊരു നിമിഷംപോലുമില്ലാതെ വളര്‍ന്നു.