ലഹരിമാഫിയക്കെതിരെ പരാതി; യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലി

തിരുവനന്തപുരം ബാലരാമപുരത്ത് ലഹരിമാഫിയ വീട് കയറി ആക്രമിച്ചതായി പരാതി. വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അന്‍സിലക്കുമാണ് പരുക്കേറ്റത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ട അതിക്രമ പരാതികള്‍ ഉയരുകയാണ്. ബാലരാമപുരത്തിനടുത്ത് വഴിമുക്കില്‍ താമസിക്കുന്ന നിസാമും ഭാര്യ അന്‍സിലയുമാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 9 മണിയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഇവരുടെ വീട്ടില്‍ കടന്ന് കയറി അതിക്രമം കാട്ടി. നിസാമിന് തലക്കാണ് അടിയേറ്റത്. അന്‍സിലയെയും ചവിട്ടി വീഴ്ത്തി. ഇത് കണ്ട് നിന്ന് രണ്ട വയസുള്ള കുഞ്ഞിനെയും തള്ളിയിട്ടതായും പരാതിയുണ്ട്.

വഴിമുക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ നിസാം പലതവണ പൊലീസില്‍ പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. ലഹരിമാഫിയയ്ക്കെതിരായ പരാതികള്‍ അവഗണിച്ച നെയ്യാറ്റിന്‍കര പൊലീസ് അക്രമത്തിലെ പ്രതികളെയും പിടികൂടിയിട്ടില്ല.