മകനെ തിരഞ്ഞിറങ്ങി അമ്മ; പിന്നെ കണ്ടത് ഇരുവരും കുളത്തില്‍ മരിച്ച നിലയില്‍; ദുരൂഹത

കോഴിക്കോട് നാദാപുരത്ത് യുവതിയേയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്ങര മഠത്തില്‍ സുജിത്തിന്‍റെ ഭാര്യ രൂപ, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. ആത്മഹത്യ അല്ലെന്നാണ് പ്രാഥമിക നിഗമനം. 

36കാരിയായ രൂപയുടേയും ഏഴുവയസുകാരനായ ആദിദേവിന്‍റെയും മൃതദേഹം നാട്ടുകാരാണ് പുറമേരിയിലെ കുളത്തില്‍ കണ്ടത്. കളിക്കാന്‍ പോയ മകനെ തിരഞ്ഞിറങ്ങിയതായിരുന്നു രൂപ. പിന്നീട് രണ്ട് പേരെയും കുളത്തില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുളത്തിലിറങ്ങിയ മകന്‍ വെള്ളത്തില്‍ താഴ്ന്നുപോകുന്നത് കണ്ട് രൂപയും കുളത്തിലേയ്ക്ക് എടുത്തുചാടിയതാകാം എന്നാണ് നിഗമനം. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാകാം മരണമെന്നാണ് കണക്കുകൂട്ടല്‍. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നവും രൂപയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും മൊഴി നല്‍കി. ഒന്നരവയസുകാരിയായ മകളെ വീട്ടില്‍ ഉറക്കി കിടത്തിയാണ് മകനെ തിരഞ്ഞ് രൂപ പുറത്തേയ്ക്കിറങ്ങിയത്.