നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടി; ഉടമകൾ മുങ്ങി; പെട്ട് ജീവനക്കാർ

ഇടുക്കി മൂലമറ്റത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സ്ഥാപനയുടമയായ അഭിജിത് എസ് നായരും കൂട്ടാളിയായ സുമീഷ് ഷാജിയും മുങ്ങിയതോടെ പ്രതികൂട്ടിലായത് മറ്റ് ജീവനക്കാരാണ്. പ്രതികള്‍ക്കായി അന്വേഷണം മറ്റ് സംസ്ഥാനത്തേക്കും വ്യാപിപിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

ഇത് ജയകൃഷ്ണനും വിനീതും. ക്രിസ്റ്റല്‍ ഫിനാന്‍സിലെ ജീവനക്കാരാണ്. ഇവരെപോലെ നാല്‍പതോളം തൊഴിലാളികളാണ് തട്ടിപ്പിനെ കുറിച്ചറിയാതെ സ്ഥാപനത്തിനുവേണ്ടി പണം പിരിക്കുകയും നിക്ഷേപകരെ കണ്ടെത്തുകയും ചെയ്തിരുന്നത്. ബാങ്ക് നിരക്കിനേക്കാൾ ഉയർന്ന പലിശ വാഗ്ദാനം നല്‍കിയായിരുന്നു നിക്ഷേപകരെ ആകർഷിക്കാനുള്ള സ്ഥാപന ഉടമയുടെ പദ്ധതി. ഒരു ലക്ഷത്തിന് 4000 മുതൽ 8000 രൂപവരെ മാസം പലിശ. എന്നാല്‍ നിക്ഷേപകരുടെ കോടികണക്കിന് പണവുമായി സ്ഥാപന ഉടമ അഭിജിത് മുങ്ങിയതോടെ സത്രീകളടക്കമുളള ജീവനക്കാര്‍ പ്രതിക്കൂട്ടിലായി. 

നിക്ഷേപകര്‍ പലരും ജീവനക്കാര്‍ക്കെതിരെ പൊലീസിനെ സമീപിച്ചതോടെ സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണിവര്‍. മൂലമറ്റം ശാഖയിൽ നിന്നും 1.32 കോടി രൂപ തട്ടിയെടുത്തതായി വിവരം. തൊടുപുഴ, വണ്ണപ്പുറം കൂടാതെ കൊച്ചി കടവന്ത്രയിലും സ്ഥാപനത്തിന് ശാഖായുണ്ട്. അമിത ലാഭം പ്രതീക്ഷിച്ച് ഒന്നു മുതൽ നാല്‍പത് ലക്ഷം രൂപ വരെ നിക്ഷേപിച്ചർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.