കമ്പംമെട്ടിലെ കള്ളനോട്ടു കേസിൽ വഴിത്തിരിവ്; റെയ്ഡിൽ കൂടുതൽ തെളിവ് പുറത്ത്

ഇടുക്കി കമ്പംമെട്ടിലെ കള്ളനോട്ടു കേസ് വഴിത്തിരിവിലേക്ക്. ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻ കള്ളനോട്ട് മാഫിയയിലെ ചെറിയ കണ്ണികൾ മാത്രമാണ് പിടിയിലായതെന്ന് പൊലീസ്. കോയമ്പത്തൂർ, തേനി മേഖലകളിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ട് നിർമ്മിക്കുവാനുപയോഗിച്ച യന്ത്രവും  മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു

കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പൊലീസിൻ്റെ പിടിയിലായത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായ് കോയമ്പത്തൂർ, ഉത്തമപാളയം, തേനി, മധുര, ചിന്നമന്നൂർ, കമ്പം, കുമളി തുടങ്ങിയിടങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തേനിക്കു സമീപം വീരപാണ്ടിയിൽ കേസിലെ പ്രതിയായ മഹാരാജന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കള്ളനോട്ട് നിർമ്മിക്കുവാനുപയോഗിച്ച യന്ത്രവും കാൽ കോടി രൂപ പ്രിൻ്റുചെയ്യുവാനുള്ള പ്രത്യേക പേപ്പറും മഷിയും മറ്റു പകരണങ്ങളും കണ്ടെടുത്തു.

മൂന്നര ലക്ഷം രൂപ വിലവരുന്ന ഒരു യന്ത്രം മാത്രമാണ് കണ്ടെടുക്കുവാനായിട്ടുള്ളത്. കൂടുതൽ യന്ത്രങ്ങൾ  വിവിധ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ചെന്നൈ കേന്ദ്രീകരിച്ചുള്ള മാഫിയാസംഘത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി കള്ളനോട്ട് വിതരണം ചെയ്ത സംഘത്തെ കേന്ദ്രീകരിച്ച് ജില്ല പൊലീസ് പ്രത്യേക അന്വേഷണവും ആരംഭിച്ചു. ജില്ലാ പൊലീസിന്റെ നാർക്കോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ്  അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്.  കള്ളനോട്ട് സംഘങ്ങളുമായി ബന്ധം പുലർത്തിയ നിരവധിപ്പേർ പൊലീസ് നിരീക്ഷണത്തിലാണ്.