ബാക്കി നൽകുന്നതിനിടെ കടയുടമയുടെ മാല അപഹരിച്ചു; കായംകുളത്ത് മോഷണ പരമ്പര

ആലപ്പുഴ കായംകുളത്ത് മോഷണ പരമ്പര. മീഡിയ ഓഫിസിൽനിന്ന് ലാപ്ടോപ്പുകളും എരുവയിൽ നിന്ന് ബൈക്കുമാണ് മോഷണം പോയത്. അതേസമയം കടയുടമയുടെ മാല അപഹരിച്ച മോഷ്ടാക്കളെ പിടികൂടി. കായംകുളം ടി.ബി റോഡിലുള്ള എ. എം സത്താറിന്റെ മീഡിയ ഓഫീസിൽ നിന്നാണ് ഇന്നലെ രാത്രി രണ്ട് ലാപ്ടോപ്പുകൾ മോഷണം പോയത്. മീഡിയ ഓഫീസിന് പിന്നിലെ ജനാല പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കയറിയത്. പുലർച്ചെയാണ് ഷാജഹാന്റെ വീട്ടിലെ പോർച്ചിൽ ഇരുന്ന ബൈക്ക് മോഷണം പോയത്. കായംകുളം,  കരീലകുളങ്ങര പോലീസ് അന്വഷണം തുടങ്ങി. കഴിഞ്ഞ ആഴ്ച നഗരത്തിലെ മെഡിക്കൽ ഷോപ്പിലും തുണിക്കടയിലും മോഷണം നടന്നിരുന്നു. ഇത് പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്

ഇതിനിടെ കടയുടമയുടെ മാല അപഹരിച്ച് രക്ഷപെട്ട പ്രതികളെ പൊലീസ് പിടികൂടി.  പരിമണം എട്ടൻതറ കിഴക്കതിൽ പ്രേമൻ,  ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സെയ്തലി, ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത പറവൂർ വാരവിള വീട്ടിൽ ജയൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 2 ന് കരീലക്കുളങ്ങര പുത്തൻ റോഡ് ജംക്ഷന് സമീപം കട നടത്തുന്ന സ്ത്രീയുടെ രണ്ടര പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കടയിൽ സാധനം വാങ്ങാൻ എത്തിയ ഇവർ നൽകിയ തുകയുടെ ബാക്കി നൽകുന്ന സമയത്താണ് മാല പൊട്ടിച്ച് എടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ പരിശോധനയില്‍ ചവറയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ്  അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.