കാഞ്ഞങ്ങാട് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച; ഭണ്ഡാരങ്ങൾ തകർത്തു

കാഞ്ഞങ്ങാട് കാരാട്ടുവയലില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച. രണ്ട് ക്ഷേത്രങ്ങളിലുമായി പതിനയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാരാട്ടുവയലിലെ വെങ്കിട്ടരമണ ദേവസ്ഥാനം, പന്നിക്കുളം വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. നിത്യപൂജ നടക്കുന്ന കാരാട്ടുവയലിലെ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പൂജാരി ക്ഷേത്രം തുറന്നപ്പോഴാണ് ഭണ്ഡാരം കവര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്‍റെ പിന്‍ഭാഗത്തെ ഗേറ്റും തകര്‍ത്ത നിലയിലാണ്. പൂജാരി ക്ഷേത്രഭാരവാഹികള്‍ മുഖേന പൊലീസിനെ വിവരമറിയിച്ചു.

പന്നിക്കുളത്ത് വിഷ്ണു മൂർത്തിക്ഷേത്രത്തിലേയും ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തി. നാഗപ്രതിഷ്ടയ്ക്ക് സമീപത്തെ ഭണ്ഡാരവും തകര്‍ത്തിട്ടുണ്ട്. നാണയത്തുട്ടുകള്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. രണ്ട് ക്ഷേത്രങ്ങളിലെയും കവര്‍ച്ചയിലും മറ്റൊരിടത്തെ കവര്‍ച്ചാ ശ്രമത്തിനും ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.