ചെന്നിത്തലയില്‍ യുവദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

ആലപ്പുഴ ചെന്നിത്തലയില്‍ യുവദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്തളം കുരമ്പാല സ്വദേശി ജിതിന്‍ , വെട്ടിയാര്‍ സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. 

പെയിന്‍റിങ് തൊഴിലാളിയായ ജിതിന്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ തിരക്കി വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറംലോകം അറിയുന്നത്. മുറിയ്ക്കുള്ളില്‍ ജിതിന്‍ തൂങ്ങിമരിച്ച നിലയിലും, ദേവികയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് നിഗമനം. എന്നാല്‍ , മരണത്തിലേക്ക് നയിച്ച കാരണംസംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. ജിതിന് മുപ്പതും ദേവികയ്ക്ക് ഇരുപതുമാണ് പ്രായം. 

രണ്ട് വര്‍ഷംമുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങിപോയിരുന്നു. ദേവികയുടെ പ്രായം അടിസ്ഥാനമാക്കി വീട്ടുകാര്‍ നല്‍കിയ  പരാതിയെതുടര്‍ന്ന് കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എ‌ടുത്തു. പിന്നീട്, ബാലികാസദനത്തിലായിരുന്നു ദേവികയുടെ താമസം. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പതിനെട്ടുമുതലാണ് ഇരുവരും വാടകവീട്ടില്‍ താമസിച്ചുതുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.