കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം മറ്റൊരു സംഘം കൊളളയടിച്ചു; മർദിച്ച് അവശരാക്കി

കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം മറ്റൊരു സംഘം കൊളളയടിച്ചു.  കൊണ്ടോട്ടിക്കടുത്തു വച്ചാണ് ആറംഗസംഘം  900 ഗ്രാം കൊള്ളയടിച്ചത്. പരാതിപ്രകാരം  പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.‌‌

ഒമാൻ എയർ വിമാനത്തിൽ പുേലർച്ചെ 3.20 ന്  എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വർണവു മായി കരിപ്പൂരിൽ ഇറങ്ങിയത് . വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വര്‍ണക്കടത്തു മാഫിയക്ക് സ്വര്‍ണം കൈമാറി. കാരിയറായി എത്തിയ കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിൽ ഇറക്കിയ ശേഷം  യാത്ര തുടരുമ്പോഴാണ് മറ്റൊരു കാർ പിന്തുടർന്നെത്തിയത്. വാഹനം കുറുകെയിട്ട് തടഞ്ഞ ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് അടിച്ചു തകർത്തു. 

സ്വർണ കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരെ മർദിച്ചവശരാക്കി കാറുമായി കടന്നു. 30 ലക്ഷത്തിന്റെ സ്വർണം കവർന്ന് കാർ മുസലിയാർഅങ്ങാടി പെട്രോൾ പമ്പിന് സമീപം ഉപേക്ഷിച്ചു. മറ്റു മാര്‍ഗമില്ലാതായപ്പോഴാണ് സ്വർണക്കടത്തുകാർ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൊള്ളസംഘത്തെ കണ്ടെത്താനാണ് ശ്രമം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ചോർത്തി കൊണ്ടുവരുന്നവരെ  കൊള്ളയടിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.