രാത്രിയിൽ പട്ടി നിർത്താതെ കുരച്ചു; കാർപോർച്ചിൽ രക്തക്കറ, പരിഭ്രാന്തി; ദുരൂഹത

ചെറുപുഴ: വീടിന്റെ കാർപോർച്ചിൽ കാണപ്പെട്ട രക്തക്കറ പരിഭ്രാന്തിയ്ക്കു ഇടയാക്കി. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട കോക്കടവ് പെരുന്തടത്തിലെ കല്ലാനിക്കാട് ജോർജിന്റെ കാർപോർച്ചിൽ ഇന്നലെ രാവിലെയാണു രക്തക്കറ കാണപ്പെട്ടത്. ജോർജും ഭാര്യ സിൽവിയും ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തു തിങ്കളാഴ്ചയാണു തിരിച്ചെത്തിയത്.

യാത്രാക്ഷീണം മൂലം ചൊവ്വാഴ്ച രാത്രി നല്ല ഉറക്കത്തിലായിരുന്നു. രാത്രിയിൽ പട്ടി നിർത്താതെ കുരച്ചിരുന്നതായി ജോർജ് പറഞ്ഞു. ഇന്നലെ രാവിലെ ജോർജ് ശുചിമുറിയിൽ പോകുമ്പോഴാണു കാറിനോട് ചേർന്നു തറയിൽ രക്തക്കറ പരന്നു ഒഴുകിയ നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്നു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിൾ പരിശോധനയ്ക്കു  അയച്ചു.

ഇന്ത്യൻ കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന ജോർജിന്റെ 4 മക്കളിൽ 3 പേരും വിദേശത്താണ് .ഇളയ മകൾ ഹോസ്റ്റലിൽ നിന്നാണു പഠിക്കുന്നത്.കാർപോർച്ചിനു പുറമെ വീട്ടുമുറ്റത്തും രക്തക്കറ വീണു കിടപ്പുണ്ട്. പോർച്ചിൽ കണ്ടത് രക്തക്കറയാണോയെന്നു പരിശോധന നടത്തിയാൽ മാത്രമേ തിരിച്ചറിയാൻ സാധിക്കുവെന്നു പൊലീസ് പറഞ്ഞു. എന്നാൽ പോർച്ചിൽ കണ്ടത് രക്തക്കറയാണെന്നു കരുതുന്നതായി വീട്ടുകാർ പറയുന്നു.