അതിർത്തി തർ‌ക്കം; മാനന്തവാടിയിൽ യുവതി പട്ടാപകല്‍ വെട്ടേറ്റ് മരിച്ചു

വയനാട് മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതി പട്ടാപകല്‍ വെട്ടേറ്റ് മരിച്ചു. വാളാട് പ്രശാന്തഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ കസ്റ്റഡയിലെടുത്തു. അതിര്‍ത്തിതര്‍ക്കമാണ് കാരണമെന്നാണ് സൂചന.

തൊഴിലുറപ്പ് തൊഴിലാളിയായ സിനിക്ക് വീടിനടുത്ത് തന്നെയായിരുന്നു ജോലി.പത്തുമണിയോടെ ചായകുടിക്കാനായി വീട്ടിലേക്ക് പോയി. തിരികെ കാണാതായപ്പോള്‍ മറ്റ് തൊഴിലാളികള്‍ തിരഞ്ഞുപോവുകയായിരുന്ന. തുടര്‍ന്ന് വീടിനകത്ത് വെട്ടേറ്റനിലയില്‍ സിനിയെ കണ്ടെത്തി. 

ഉടന്‍തന്നെ മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുകൂടിയായി അയല്‍വാസിയെ തലപ്പുഴ കസ്റ്റഡയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

ഇരു കുടുംബങ്ങളും തമ്മില്‍ നേരത്തെ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. മുമ്പ് പൊലീസ് കേസുണ്ടായിരുന്നങ്കിലും പിന്നീട് രമ്യതയിലെത്തുകയായിരുന്നു.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഭര്‍ത്താവ് ജോലിക്ക് പോയാതായിരുന്നു. കൊല്ലപ്പെട്ട സിനിക്ക് സ്കൂള്‍ വിദ്യര്‍ഥികളായ രണ്ട് കുട്ടികളുണ്ട്.