വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവും പിതാവും സുഹൃത്തും അറസ്റ്റിൽ

തൃക്കുന്നപ്പുഴ: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും പിതാവും സുഹൃത്തും ഉൾപ്പെടെ 3 പേരെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. കുമാരപുരം കാട്ടിൽമാർക്കറ്റ് വാലയിൽ സുജിത്ത് (24), സുഹൃത്ത് പത്തിയൂർകാല സ്വദേശി ഷിജു (23), സുജിത്തിന്റെ പിതാവ് സുഗതൻ എന്നിവരാണ് അറസ്റ്റിലായത്. 

സുജിത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിനും ഒളിവിൽ താമസിക്കുന്നതിനും സൗകര്യം ഒരുക്കിക്കൊടുത്തതിനാണ് പിതാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഇവർ ഓയൂരിൽ നിന്നാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ ശ്രീകാന്ത് എസ്. നായർ, എഎസ്ഐ ലത്തീഫ്, സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, ഷിബു, വിനീത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.