നസീറിനു നേരെ പ്രചാരണത്തിനിടയിലും അക്രമം, കേസെടുക്കാതെ പൊലീസ്

മുന്‍ സിപിഎം പ്രവര്‍ത്തകനും ലോക്സഭാ തിരഞ്ഞടുപ്പില്‍ വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി നസീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അക്രമത്തിനിരയായി. പരാതി നല്‍കിയെങ്കിലും കേസ്  എടുക്കാന്‍ പോലും പൊലിസ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം.  

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടു ദിനത്തില്‍ മേപ്പയൂരിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി. ഒ. ടി. നസീര്‍ പ്രസംഗിക്കുന്നതിനിടെ ആണ് ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. 

മര്‍ദിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും തനിക്ക് ഭീഷണിയുണ്ടെന്നും കാട്ടി അന്നു തന്നെ മേപ്പയൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ശത്രുക്കളോടെന്ന പോലെയായിരുന്നു പൊലിസിന്‍റെ പെരുമാറ്റമെന്നും നസീര്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം 18ന് തലശേരിയില്‍ വച്ച് നസീറിന് നേരെ ആക്രമണമുണ്ടായത്.