നാട്ടിലെത്തിയാല്‍ ഉടന്‍ താടിയെടുക്കും; വെളിപ്പെടുത്തി ശ്രീകണ്ഠന്‍: ഇത് മധുരപ്രതികാരം; വിഡിയോ

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി കെ ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്. തിരഞ്ഞെടുപ്പിന് ഏറെക്കാലം മുൻപെടുത്തൊരു പ്രതിജ്ഞ പാലിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ശ്രീകണ്ഠൻ. 

''സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ'' എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാർഥിയായിരിക്കുമ്പോൾ പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠൻ, എംപിമാർക്കായി മനോരമ ന്യൂസ് സംഘടിപ്പിച്ച കേരള സഭ എന്ന പ്രത്യേക പരിപാടിക്കിടെ പറഞ്ഞു. നാട്ടിൽച്ചെന്നാൽ ആദ്യം ചെയ്യുക താടിയെടുക്കുകയായിരിക്കുമെന്ന് ശ്രീകണ്ഠൻ പറയുന്നു. 

ഷൊർണൂർ എസ്.എൻ കോളജിൽ പഠിക്കുന്ന സമയത്താണ് ശ്രീകണ്ഠൻ ആക്രമിക്കപ്പെട്ടത്. ''എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ അക്രമങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരിൽ പൊതുപ്രവർത്തനങ്ങൾക്ക് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. 

''സ്കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു. 

''പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ഏതായാലും സത്യപ്രതിജ്ഞ കഴിയുമ്പോൾ ഒരിക്കൽ താടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടിൽ പോയാൽ ആദ്യം ചെയ്യുന്നത് അതാകും''- ശ്രീകണ്ഠൻ പറഞ്ഞു. അങ്ങനെ ആ മധുരപ്രതികാരത്തിന് തിരശ്ശീല വീഴും.