ജോലി പോയി; എൻജിനിയർ ഭാര്യയേയും മൂന്ന് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു

ജോലി നഷ്ടപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനിയർ ഭാര്യയേയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സുമിത് കുമാർ എന്ന ഗാസിയാബാദ് സ്വദേശിയാണ് കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയത്. ശേഷം കൊലപാതകവിവരം കുടുംബാംഗങ്ങളുടെ വാട്സാപ്പിൽ അറിയിക്കുകയും ചെയ്തു.

ഭാര്യയേയും കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്നശേഷം ഇയാൾ സൈനെയ്ഡ് വിഴുങ്ങിയാണ് ആത്മഹത്യ ചെയ്തത്. ഡിസംബർ മുതൽ സുമിത് തൊഴിൽരഹിതനാണ്. ഒക്ടോബർ ബംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലിക്ക് ചേർന്നെങ്കിലും അത് രാജിവെച്ചു. അതിന്ശേഷം കുടുംബം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നുവെന്ന് പറയുന്നു. 

ബെംഗളൂരിലെ ജോലി നഷ്ടമായ വിവരം ഏതാനും മാസത്തിന് ശേഷമാണ് സുമിത് ഭാര്യയെ അറിയിക്കുന്നത്. ബംഗളൂർ വിട്ടശേഷം ഇയാൾ കുടുംബത്തോടൊപ്പം ഗാസിയാബാദിലുള്ള വീട്ടിലെത്തി താമസം ആരംഭിച്ചു. ഇവർക്കൊപ്പം ഭാര്യ അൻഷു ബാലയുടെ മാതാപിതാക്കളും താമസിക്കുന്നുണ്ടായിരുന്നു. അധ്യാപികയാണ് അൻഷു ബാല. പ്രഥ്മേഷ് (5), ആരവ് (4), ആകൃതി (4) എന്നിവരാണ് മക്കൾ.

കൃത്യം നടക്കുന്ന സമയത്ത് അൻഷുവിന്റെ മാതാപിതാക്കൾ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ജോലി നഷ്ടമായതിനെത്തുടർന്ന് സുമിത് വിഷാദരോഗ ബാധിനതനായിരുന്നു. ബെംഗളൂരിൽ നിന്ന് തിരികെ എത്തിയ ശേഷം സുമിത് മയക്കുമരുന്ന മാഫിയയുമായി ചെറിയ ബന്ധമുണ്ടായിരുന്നു.  മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി സുമിത്തും അൻഷുവും വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇരുവരും വഴക്കിടുന്നത് കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.