മലപ്പുറത്ത് പൊലീസ് നോക്കി നിൽക്കെ ആൾക്കൂട്ട മർദനം

മലപ്പുറം രണ്ടത്താണിയിലും ഉത്തരേന്ത്യൻ മോഡൽ ഗുണ്ടാ ആക്രമണം.  രണ്ടത്താണി ചേലക്കുത്ത് സ്വദേശിയായ ക്ഷീര കർഷകനെ പോലീസ് നോക്കി നിൽക്കെ ആൾക്കൂട്ടം മർദ്ദിച്ചവശനാക്കിയതായാണ് പരാതി.   

ചേലക്കുത്ത് സ്വദേശിയായ ചെറാ പറമ്പിൽ ഇഖ്ബാലാണ് ആൾകൂട്ട ആക്രമണത്തിന് ഇരയായത് .പതിനഞ്ചോളം ഗുണ്ടകളെത്തി ഇഖ്ബാലിനെ മർദ്ദിച്ചവശനാക്കി റോഡിലൂടെ നടത്തികൊണ്ടു പോയതിന്റെ  ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകവറിഞ്ഞത്. പ്രദേശത്ത് സ്വകാര്യ വ്യക്തി നടത്തുന്ന ആത്മീയ സദസ്സുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പരാതി പൊലീസില്‍ നല്‍കിയിരുന്നു.  ഇതിൽ പ്രകോപിതനായ ആത്മീയ പഠനക്ലാസ് നടത്തിപ്പുകാരനായ വ്യക്തി തന്റെ ശിഷ്യരെ ഉപയോഗിച്ച് തന്നെ   മർദ്ദിക്കുകയായിരുന്നുവെന്ന് ഇഖ്ബാല്‍ പറഞ്ഞു. 

 ആത്മീയ സദസ്സിലെ ശബ്ദമലിനീകരണത്തെ കുറിച്ച് പരാതി നൽകിയത് നാട്ടുകാരാണെന്നും ഇഖ്ബാൽ പറഞ്ഞു.  ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇഖ്ബാൽ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണസമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും തന്നെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു.   എന്നാൽ സംഭവം    വിവാദമായതോടെ ഇഖ്ബാലിന്റെ പരാതി സ്വീകരിച്ച പോലീസ് കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്..   ആത്മീയ സദസ്സിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും ഇതരസംസ്ഥാനക്കാരാണെന്നും  ഇക്കാര്യം അന്വേഷിക്കണമെന്നും    നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.