സദാചാര പൊലീസ്; കാമുകിയ്ക്കൊപ്പം കണ്ട യുവാവിനെ കൊലപ്പെടുത്തി

സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള അക്രമണത്തിൽ വീണ്ടും മരണം. കാമുകിക്കൊപ്പമിരുന്ന യുവാവിനെ സദാചാര ഗുണ്ടകൾ കുത്തിക്കൊന്നു. തിരുച്ചിറപ്പള്ളിയിലെ എൻജിനിയറിങ്ങ് വിദ്യാർഥി തമിഴ് വണ്ണൻ (21) ആണ് തിങ്കളാഴ്ച ദാരുണായി കൊലചെയ്യപ്പെട്ടത്. കാമുകിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ചാണ് സദാചാരഗുണ്ടകൾ ആക്രമിച്ചത്. 

തമിഴ്‌വണ്ണനും കാമുകിയും കൊളേജിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് എത്തിയതാണ്. ഇരുവരെയും ഒന്നിച്ച് കണ്ടപ്പോൾ പ്രദേശവാസികളായ നാലംഗസംഘം അടുത്തുകൂടി. യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് മോശമായി സംസാരിച്ചു. ഇതോടെ യുവാവ് ഇവരുമായി വാക്കുതർക്കമായി. സംഘത്തിലൊരാൾ ഇതിനിടയ്ക്ക് തമിഴ് വണ്ണന്റെ തുടയിൽ കത്തികൊണ്ട് ആഞ്ഞുകുത്തി. ഇരുവരോടും സ്ഥലം വിടാൻ പറഞ്ഞു. 

വിജനമായ സ്ഥലത്ത് എന്ത് മുറിവേറ്റ കാമുകനുമായി എന്ത് ചെയ്യണമെന്ന് അറിയാതെ യുവതി പകച്ചുനിന്നു. ഏറെ വൈകി ഒരു ആംബുലൻസ് ലഭിച്ചു. പക്ഷെ അപ്പോഴേക്കും മുറിവിൽ നിന്നും രക്തം ഒരുപാട് നഷ്ടപ്പെട്ടു. ആഴമേറിയ മുറിവായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തമിഴ്‌വണ്ണന് ജീവൻ നഷ്ടമായി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചതായി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.