പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും വ്യാപക കവർച്ച

തൃശൂര്‍ പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച. കാമറയും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. 

കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരം മേഖലയിലെ നാലു കടകളിലാണ് കവര്‍ച്ച. മെഡിക്കല്‍ ഷോപ്പ്, പെയിന്റ് കട, സ്റ്റുഡിയോ , തുണിക്കട എന്നിവിടങ്ങളില്‍ നിന്നാണ് പണവും മറ്റും നഷ്ടപ്പെട്ടത്. മെഡിക്കൽ ഷോപ്പിൽ നിന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 8500 രൂപ കവര്‍ന്നു. ഒരു മൊബൈല്‍ ഫോണും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും മോഷണം പോയി. പെയിന്റ് കടയ്ക്കുള്ളില്‍ നിന്ന് നഷ്ടപ്പെട്ടത് പതിനായിരം രൂപയും മൊബൈല്‍ ഫോണും. സ്റ്റുഡിയോയില്‍ നിന്ന് സ്റ്റില്‍ കാമറ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നഷ്ട്പെട്ടു. 

എല്ലായിടത്തും മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തല്ലിതകർത്ത നിലയിലാണ്. കൊറ്റകുളത്തെ മെൻസ് വെയർ കുത്തി പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടയ്ക്കുള്ളിലെ നിരീക്ഷണ കാമറ കാർഡ് ബോർഡ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പൂട്ട് തല്ലിതകർക്കാനുപയോഗിച്ച കമ്പിയും, കരിങ്കല്ലും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലായിടത്തും ഷട്ടർ മുക്കാൽ ഭാഗത്തോളം താഴ്ത്തിയിട്ട നിലയിലായിരുന്നു. ദേശീയപാതക്ക് സമീപമുള്ള കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. മതിലകം, കയ്പമംഗലം പോലീസ് അന്വേഷണം തുടങ്ങി.