20 ബലാത്സംഗം,രണ്ട് കൊലപാതകം; പ്രതി ഡിഎൻഎ പരിശോധനയിലൂടെ പിടിയിൽ

ഇരുപതോളം പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു.  മുംബൈ സ്വദേശി റഹാൻ ഖ്വറേഷി (34)യെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. എട്ട് വർഷം മുമ്പ് നടന്ന കൊലപാതകം തെളിഞ്ഞതാകട്ടെ ഡിഎൻഎ പരിശോധനയുടെ സഹായത്തോടെ. 

2010 മുതൽ പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ റഹാൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികകമായി പീഡിപ്പിച്ച സംഭവത്തിൽ കാർഘർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് സമാനമായ എട്ടോളം കേസുകളിൽ ഇയാളെ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ സംശയം ശരി വയ്ക്കുന്ന തെളിവുകളൊന്നും പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല.   

മാതാപിതാക്കളോ ബന്ധുകളോ അയച്ചിട്ടാണ് വന്നതെന്ന് തെറ്റ് ധരിപ്പിച്ച് പെൺകുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ബലാത്സം​ഗത്തിന് ഇരയാക്കിയിരുന്നത്.