നഗരത്തിൽ അർധരാത്രി സ്ത്രീയെ കഴുത്തറുത്തു കൊന്നു: ഭർത്താവിനായി തിരച്ചിൽ

തൂത്തുക്കുടി സ്വദേശി കന്നിയമ്മ(36)യുടെ കൊലപാതകത്തിൽ ഭർത്താവ് മാരിയപ്പനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ എസ്കെ നിവാസിലായിരുന്നു സംഭവം. ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തറുത്തു കൊന്നുവെന്നാണു പൊലീസ് നിഗമനം. മാരിയപ്പൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു പൊലീസ് കരുതുന്നത്. ഞായറാഴ്ച രാത്രിയാണ് കന്നിയമ്മ കൊല്ലപ്പെട്ടത്. സംശയരോഗത്തെ തുടർന്നു ഭർത്താവ് കൊലചെയ്തു എന്നാണു പൊലീസ് നിഗമനം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. 

കനത്ത മഴ പെയ്തതിനാൽ അയൽക്കാരും ശബ്ദമൊന്നും കേട്ടില്ല. നഗരത്തിൽ പീത്‌‌സ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലികഴിഞ്ഞു 11.30ന് എത്തിയപ്പോഴാണ് അമ്മ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫോർട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിലേക്കു വരുംവഴി മാരിയപ്പൻ സ്കൂട്ടറിൽ പോകുന്നതു കണ്ടതായി മകൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ടു ബന്ധുക്കൾക്കു വിട്ടുനൽകി. തൂത്തുക്കുടിയിലാണു സംസ്കാരം.   ഞായറാഴ്ച വൈകിട്ടു മാരിയപ്പനും ഭാര്യയും ഒരുമിച്ചു ക്ഷേത്രദർശനം നടത്തുകയും സിനിമയ്ക്കു പോകുകയും ചെയ്തിരുന്നു. രാത്രി ഒൻപതരയോടെയാണ് ഇവർ മടങ്ങിവന്നതെന്നു വീട്ടുടമസ്ഥരും മൊഴി നൽകിയിട്ടുണ്ട്. 20 വർഷം മുമ്പ് ആക്രി കച്ചവടത്തിനും പാത്രവ്യാപാരത്തിനുമായാണു മാരിയപ്പനും കുടുംബവും തലസ്ഥാനത്ത് എത്തിയത്. നാലു വർഷമായി ശ്രീവരാഹത്താണു താമസം. ഗീത, ഗണേഷ് എന്നിവരാണ് മറ്റു മക്കൾ. ഇരുവരും തമിഴ്നാട്ടിലാണ്. ഫോർട്ട് അസി. കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.