പ്രകോപിപ്പിച്ചത് വിവാഹവിഡിയോ; ‌അവനെ കൊന്നാൽ ഇതിലും ലൈക്ക് കിട്ടുമെന്ന് പിതാവ്: ക്രൂരം

തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ പുതിയ വെളിപ്പെടുത്തല്‍. വിവാഹശേഷം അമൃത സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച വിവാഹവിഡിയോയാണ് പിതാവ് മാരുതി റാവുവിനെ പ്രകോപിപ്പിച്ചതെന്ന് പ്രണയിയുടെ ബന്ധു. അമൃത പ്രണയ് എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത വിഡിയോക്ക് നിറയെ ലൈക്കുകളും ലഭിച്ചിരുന്നു. 

അമൃത പോസ്റ്റ് ചെയ്ത വിഡിയോയേക്കാൾ ലൈക്ക് പ്രണയിയുടെ കൊലപാതകത്തിന്റെ വിഡിയോക്ക് ലഭിക്കുമെന്ന് മാരുതി റാവു മകളോട് പറഞ്ഞതായി പ്രണയിയുടെ ബന്ധുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച ഗർഭിണിയായ അമൃതക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയിയെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു. 

ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.  

‌പിതാവിന് ഉന്നതരാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സ്വത്തുവകകളെക്കുറിച്ച് അന്വേഷിക്കണമെന്നും അമൃത ആവശ്യപ്പെട്ടു. അമൃതയുടെ മൊഴിയിൽ പ്രദേശത്തെ രാഷ്ട്രീയനേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

കൂടുതൽ വായിക്കാൻ..