കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും മർദിച്ച് കവർച്ച

കണ്ണൂർ സിറ്റിയിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും മർദിച്ച് കെട്ടിയിട്ട് വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ വീട്ടിലാണ് അഞ്ചംഗ സംഘം മോഷണം നടത്തിയത്. 

മതിൽ ചാടികടന്ന് വീടിന്റെ പൂട്ട് പൊളിച്ചാണ്  കവർച്ചാ സംഘം അകത്ത് കയറിയത്. ശബ്ദം കേട്ടെത്തിയ വിനോദിനെയും ഭാര്യയെയും പ്രതികൾ മർദ്ദിച്ചു. കണ്ണുകൾ മൂടിക്കെട്ടിയ ശേഷം കൈകാലുകൾ കൂട്ടിക്കെട്ടി. തുടർന്നായിരുന്നു മോഷണം. പുലർച്ചെ ഒരുമണിയോടെ വീട്ടിൽ കയറിയ സംഘം നാല് മണിക്കാണ് പുറത്തിറങ്ങിയത്. മുപ്പത് പവൻ സ്വർണവും ഇരുപത്തിയ്യായിരം രൂപയും എടിഎം കാർഡും നഷ്ടമായി. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടാക്കൾ കൈക്കിലാക്കി. ഹിന്ദി സംസാരിച്ചതിനാൽ ഇതര സംസ്ഥാനക്കാരാണ് കവർച്ചയ്ക്ക്  പിന്നിലെന്ന് സൂചനയുണ്ട്. സമീപത്തെ വീട്ടിലും കവർച്ച നടത്താൻ ശ്രമം നടന്നിരുന്നു. 

പരുക്കേറ്റ വിനോദ് ചന്ദ്രനും ഭാര്യയും ചികിൽസയിലാണ്. സിറ്റി സിഐയുടെ മേൽനോട്ടത്തിൽ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.