റാന്നി എംപ്ലോയീസ് സഹകരണ സംഘത്തില്‍ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട റാന്നി എംപ്ലോയീസ് സഹകരണ സംഘത്തില്‍ ഒന്നരക്കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ  സംഘം സെക്രട്ടറിയെ അറസ്റ്റുചെയ്തു. നിക്ഷേപകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പലപ്രാവശ്യം പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പിനെതുടര്‍ന്ന് നാലുമാസത്തിലേറെയായി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. 

റാന്നി വെച്ചൂച്ചിറ പുന്നോടികുന്നേല്‍ പുന്നൂസിനെയാണ് റാന്നി പൊലീസ് പിടികൂടിയത്.   ഏറെനാളായി ഇയാള്‍ ഒളിവിലായിരുന്നു. നിക്ഷേപകര്‍ പലപ്രാവശ്യം പരാതിനല്‍കിയിട്ടും റാന്നി പൊലീസ് പ്രതിക്കെതിരെ നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് നിക്ഷേപകര്‍ എസ്.പി.ക്കും മുഖ്യമന്ത്രിക്കും നേരിട്ടുപരാതി നല്‍കിയതോടെയാണ് പുന്നൂസിനെ പിടികൂടിയത്.

സഹകരണസംഘത്തിലെ വന്‍തുകകള്‍ പലതും സ്ഥിരം രേഖയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു തട്ടിപ്പ്. ഇതിന് പുറമെ നിക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ച് മറ്റ് ബാങ്കുളില്‍ നിന്ന് സംഘം സെക്രട്ടറി വന്‍തുക ലോണും എടുത്തിരുന്നു. എടുക്കാത്ത വായ്പതിരിച്ചടക്കേണ്ട ഗതികേടിലാണിപ്പോള്‍ സഹകരണ സംഘത്തിലെ നിക്ഷേപകരില്‍ചിലര്‍. നിക്ഷേപകരില്‍ പലര്‍ക്കും ലക്ഷങ്ങളാണ് നഷ്ടമായത്.

സംഘം ഭരണസമിതിഅംഗങ്ങള്‍ ഭൂരിഭാഗവും ഇടതുസംഘടനയില്‍ നിന്നുള്ളവരാണ്. അക്കാരണത്താല്‍ സംഹകരണസംഘം രജിസ്ട്രാറും മറ്റ്ഉദ്യോഗസ്ഥരും തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു നിക്ഷേപകരുടെ ആരോപണം.