ക്ലിനിക്കിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്‍റെ തല; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ക്ലിനിക്കിലെ ശുചിമുറി വൃത്തിയാക്കിയപ്പോൾ കുഞ്ഞിന്റെ തല ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട്–മലപ്പുറം ജില്ലാതിര്‍ത്തിയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ശുചിമുറിയിൽ വെള്ളംപോകാൻ തടസം നേരിട്ടതിനെ തുടർന്നാണ് ഡോക്ടർ പ്ലംബറെ വിളിക്കുന്നത്. പ്ലംബറെത്തി ശുചിമുറിയിലെ തടസം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പെട്ടന്നാണ് കൈയിൽ പന്തുപോലെ ഉരുണ്ട ഒരു വസ്തുകൈയിൽ തടഞ്ഞത്. കുട്ടികൾ പന്ത് ക്ലോസ്റ്റിൽ ഇട്ടതാകുമെന്നുകരുതി വലിച്ചെടുത്തപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിന്റെ തലയാണ് ഉയർന്നുവന്നത്.

പൊക്കിൾകൊടിയോടുകൂടിയുള്ള രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം മനുഷ്യത്വമുള്ളവരുടെ കണ്ണുനനയിക്കുന്ന കാഴ്ചയായിരുന്നു. ക്ലിനിക്കിലെത്തിയെ ആരോ കുഞ്ഞിനെ ഫ്ലഷ് ചെയ്തതാകാം, അതുമല്ലെങ്കിൽ ശുചിമുറിയിൽ പ്രസവിച്ചിട്ട് കുഞ്ഞിനെ ഇത്തരത്തിൽ ദാരുണമായി കൊന്നതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പൊക്കിൾ കൊടിയുള്ളതിനാൽ പ്രസവിച്ച ഉടൻ കൊന്നതാകാമെന്ന സാധ്യതയാണ് പൊലീസ് കൂടുതലായി അന്വേഷിക്കുന്നത്. ഏതായാലും ക്ലിനിക്കിലെത്തിയ എല്ലാരോഗികളുടെയും പേരും വിവരങ്ങളും പരിശോധിച്ച് നാട്ടുകല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.