വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിച്ചില്ല, സഹോദരിയെ ഒന്‍പതുവയസുകാരന്‍ കൊലപ്പെടുത്തി

അമേരിക്കയിലെ മിസിസിപ്പിയില്‍ വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ സഹോദരിയെ ഒന്‍പതുവയസുകാരന്‍ കൊലപ്പെടുത്തി. 13 കാരിയായ സഹോദരിയുടെ തലയ്ക്ക് പിന്നിലാണ് ഒന്‍പതു വയസുകാരന്‍ വെടിവച്ചത്.  പിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. 

മിസിസിപ്പിയിലെ മണ്‍റോ കൗണ്ടിയിലായിരുന്നു സംഭവം. വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 13 വയസുകാരിയായ ചേച്ചിയുടെ തലയ്ക്ക് പിന്നിലാണ് ഒന്‍പതുവയസുകാരന്‍ വെടിവച്ചത്. വെടിയേറ്റ പെണ്‍കുട്ടിയുടെ തലചോറ് തകര്‍ന്നു. രക്തം വാര്‍ന്ന പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടികള്‍ ഗെയിമിന്‍റെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ അമ്മ അടുക്കളയില്‍ ആയിരുന്നു. 

കട്ടിലിന് അരികില്‍ പിതാവ് സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് ഇൗ അരും കൊലപാതകം അരങ്ങേറിയത്.  പോയിന്റ് 25 കാലിബര്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ ഗെയിം കളിക്കുന്ന പ്രായത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു കുറ്റം ചുമത്തണമെന്ന് ആലോചിക്കുകയാണ് പോലീസ്.

എങ്ങിനെയാണ് കുട്ടിയുടെ കയ്യില്‍ തോക്ക് കിട്ടിയതെന്നും കുട്ടിക്ക് ഇതിന്റെ അപകടസാധ്യതയെ കുറിച്ച് ബോധമുണ്ടായിരുന്നോ എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ഫ്ലോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടിട്ട് നാളെറേയായില്ല. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി മാറിയതോടെ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട വന്‍ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്.