പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സുള്ള്യയിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. കാസർകോട് ശാന്തിനഗറില്‍ രാധാക്യഷ്ണ ഭട്ടിന്റെ മകൾ അക്ഷതയാണ് മരിച്ചത്. അക്ഷതയെ കുത്തിയ ശേഷം ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കാർത്തിക്ക് പൊലീസിന്റെ കസ്റ്റഡിയിലാണ്.
കോളജ് വിട്ട് മടങ്ങവേ, കാർ സ്ട്രീറ്റ് നഗറിൽ വൈകിട്ട് നാലരയോടെയാണ് സംഭവം. കർണാടകയിലെ നെല്ലൂർ കെ ബ്രാ ജെ സ്വദേശി കാര്‍ത്തിക്ക് പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അക്ഷതയെ കുത്തുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ബസ് സ്റ്റോപ്പില്‍ വച്ച് കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. അബോധാവസ്ഥയിലായ അക്ഷത, മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നെഞ്ചിലും വയറിലുമായി അഞ്ച് കുത്തികളേറ്റ പാടുകളുണ്ട്.
അക്ഷതയെ കുത്തിയ ശേഷം ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കാർത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർത്തിക്കിനും പരുക്കുണ്ട്. സുള്ള്യ നെഹ്രു മെമ്മോറിയല്‍ കോളേജിലെ ബി.എസ്. സി. വിദ്യാര്‍ഥികളാണ് ഇരുവരും. ഇതിന് മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതായി പരാതിയുണ്ട്. പല തവണ പ്രണയാഭ്യര്‍ഥന നിരസിച്ചെങ്കിലും പ്രതികാരബുദ്ധിയോടെ കാര്‍ത്തിക് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.