മുളക് പൊടി വിതറി 48 പവൻ കവർന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

തലശേരിയിൽ സ്വർണ്ണ വ്യാപാരിയുടെ മുഖത്ത് മുളക് പൊടി വിതറി 48 പവൻ കവർന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികൾ സഞ്ചരിച്ച ബൈക്കുകൾ തിരിച്ചറിയാൻ പോലും പോലീസിന് സാധിച്ചിട്ടില്ല. സമാന രീതിയിലുള്ള കവർച്ച നടത്തിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.  

ഫെബ്രുവരി 2 ന് രാത്രി 8.30 ഓടെയാണ് പള്ളുർ സ്റ്റാർ ജ്വല്ലറി ഉടമ സെയ്ദാർ പളളി സ്വദേശി പ്രദീപൻ കവർച്ചയ്ക്ക് ഇരയായത്. തലശേരി മെയിൻ റോഡിൽ നിന്നും കാറിൽ കയറുന്നതിനിടയിൽ രണ്ട് ബൈക്കുകളിലായി എത്തിയ നാലാംഗ സംഘം പ്രദീപനെ തള്ളി വീഴ്ത്തി. തുടർന്ന് മുഖത്ത് മുളക് പൊടി വിതറി 48 പവൻ സ്വർണ്ണാഭരണം അടങ്ങിയ ബാഗ് തട്ടി പറച്ച് കടന്നു കളയുകയായിരുന്നു. മെയിൻ റോഡിലെ ചില സ്ഥാപനങ്ങളിലെ സിസിടി ദൃശ്യങ്ങളിൽ നിന്നും പ്രതികൾ സഞ്ചരിച്ചത് രണ്ട് ബൈക്കുകളിലാണെന്ന് കണ്ടെത്തി. 

എങ്കിലും നമ്പർ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ വാഹന ഉടമകളെ കണ്ടെത്താനായിട്ടിയില്ല. സമാന രീതിയിലുള്ള കവർച്ച നടത്തിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളും പരോൾ ലഭിച്ചവരും അന്വേഷണ സംലത്തിന്റെ നിരീക്ഷണത്തിലാണ്. മൂന്ന് വർഷം മുൻപ് മെയിൻ റോഡിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സവിത ജ്വല്ലറി ഉടമ പി.കെ.ദിനേശന്റെ അടുത്ത ബന്ധുകൂടിയാണ് കവർച്ചയ്ക്ക് ഇരയായ പ്രദീപൻ.