പൊലീസിനെ പോലും അമ്പരപ്പിച്ച് പൂമ്പാറ്റ സിനിയുടെ തട്ടിപ്പ്

തൃശൂരില്‍ പിടിയിലായ പൂമ്പാറ്റ സിനിയുടെ കുറ്റകൃത്യ പരമ്പര പൊലീസിനെ പോലും അമ്പരപ്പിക്കുന്നതാണ്. തട്ടിപ്പ് നടത്താന്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുന്ന സിനിയെ സഹായിക്കാന്‍ പ്രത്യേകം കൂട്ടാളികളും ഉണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യാപാരിയുടെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായിരുന്ന സിനി പലരേയും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്നെങ്കിലും ആരും പരാതി നല്‍കിയിരുന്നില്ല. 

സമ്പന്നരായ വ്യവസായികളെയാണ് പൂമ്പാറ്റ സിനിയെന്ന തട്ടിപ്പുകാരി പ്രധാനമായി വലയില്‍ കുരുക്കുന്നത്. എട്ടുവര്‍ഷം മുന്‍പാണ് വ്യവസായിയെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് സിനി പൊലീസ് പിടിയിലാകുന്നത്. കെ.ടി ജേക്കബ് എന്ന ബസുടമയുടെയും സിനിയുടെയും നഗ്നചിത്രങ്ങള്‍ കാട്ടി സിനിയുടെ സഹായി ലാലുവാണ് പണം തട്ടിയെടുത്തത്. ആറുലക്ഷം രൂപ നല്‍കിയിട്ടും കൂടുതല്‍ പണം ജേക്കബിനോട് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും ഭീഷണിക്ക് പിന്നില്‍ സിനിയാണെന്ന് ജേക്കബ് അറിഞ്ഞിരുന്നില്ല. 

തട്ടിപ്പിന് ശേഷം മുംബൈയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു സിനിയെ ചെല്ലാനത്ത് വച്ച് രണ്ടായിരത്തിയെട്ടില്‍ പൊലീസ് വിദഗ്ധമായി പിടികൂടിയത്. ഈ കേസില്‍ രണ്ടുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് നിര്‍ബാധം തുടര്‍ന്നു. ആകര്‍ഷകമായി സംസാരിച്ച് പണം തട്ടിയെടുത്ത് മുങ്ങുന്ന പൂമ്പാറ്റ സിനി നടത്തിയ കൂടുതല്‍ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.