നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പ്; നിക്ഷേപങ്ങളിൽ ബെനാമി ഇടപാടും കള്ളപ്പണവുമുണ്ടെന്ന് സംശയം

തിരുവനന്തപുരം പാറശാലയിലെ നിർമൽ കൃഷ്ണ ബാങ്കിലെ നിക്ഷേപങ്ങളിൽ ബെനാമി ഇടപാടും കള്ളപ്പണ നിക്ഷേപവുമെന്ന് സംശയം ബലപ്പെടുന്നു. തട്ടിപ്പിലൂടെ നഷ്ടമായ നൂറ് കോടിയിലേറെ രൂപയെക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചില്ല. ഉന്നതരടക്കമുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം തുടങ്ങി. അതേസമയം ബാങ്കുടമ കെ.നിർമലന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. 

പാറശാലയിലെ നിർമൽ കൃഷ്ണ ബാങ്കുടമ കെ.നിർമലൻ കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നത് 13362 നിക്ഷേപകർക്കായി 510 കോടിയോളം രൂപ നൽകാനുണ്ടെന്നാണ്. എന്നാൽ കേസ് പ്രധാനമായും അന്വേഷിക്കുന്ന തമിഴ്നാട് പൊലീസിന് ഇതുവരെ ലഭിച്ചത് 4800 നിക്ഷേപകരിൽ നിന്നായി 385 കോടി നഷ്ടമായെന്നുള്ള പരാതിയാണ്. ക്രൈംബ്രാഞ്ചിന് ലഭിച്ച പരാതി കൂടിയാകുമ്പോൾ ആകെ പരാതി ഏഴായിരവും നഷ്ടമായ തുക നാനൂറ് കോടിയുമാവും. അതായത് തട്ടിപ്പ് നടത്തിയ ബാങ്കുടമ തന്നെ സമ്മതിച്ചതിൽ 110 കോടിയേക്കുറിച്ച് രണ്ടരമാസമായിട്ടും പരാതി ലഭിച്ചിട്ടില്ലെന്ന് ചുരുക്കം. നഷ്ടമായ പണത്തെക്കുറിച്ച് പരാതി നൽകാത്തത് ബെനാമി ഇടപാടിലൂടെയോ കൃത്യമായ രേഖകളില്ലാതെയോ പണം നിക്ഷേപിച്ചവരാണെന്നാണ് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും കേരള പൊലീസിലെ ക്രൈംബ്രാഞ്ചിന്റെയും വിലയിരുത്തൽ. ജനപ്രതിനിധികളടക്കമുള്ളവർക്ക് ബെനാമിയിടപാടുണ്ടെന്ന സൂചനയുമുണ്ട്. കള്ളപ്പണ നിക്ഷേപം അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു. 

നിർമലനെ ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യം പ്രധാനമായും അന്വേഷിക്കാനാണ് തീരുമാനം. തമിഴ്നാട് ആദായനികുതി വിഭാഗവും തട്ടിപ്പിനെക്കുറിച്ചുള്ള രേഖകൾ ശേഖരിച്ച് തുടങ്ങി. അതേസമയം പന്ത്രണ്ട് ദിവസത്തേക്ക് നിർമലനെ കസ്റ്റഡിയിൽ വേണമെന്ന തമിഴ്നാട് പൊലീസിന്റെ അപേക്ഷയിൽ മധുര സ്പെ·ഷ്യൽ കോടതി ഇന്ന് വിധിപറയും.