കോളയല്ല, കൊടുത്തത് കെമിസ്ട്രി ലാബിലെ രാസവസ്തു?; അശ്വിന്റെ മരണത്തിൽ ദുരൂഹത

സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റു ചികിത്സയിൽ ആയിരുന്ന 6–ാം ക്ലാസ് വിദ്യാർഥി അശ്വിൻ (11) മരണത്തിനു കീഴടങ്ങിയതിനു പിന്നാലെ ചില ദുരൂഹതകൾ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചത്. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചിരുന്നു. പിന്നീട് അണുബാധയും ഉണ്ടായി. ഇതേ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24നാണു സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ, ഇതേ സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ എന്ന പേരിൽ ശീതള പാനീയം നൽകിയെന്നാണ് കേസ്. അശ്വിൻ അതു വാങ്ങി ഒരു കവിൾ കുടിക്കുകയും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നു വലിച്ചെറിയുകയും ചെയ്തുവെന്നു ബന്ധുക്കളോട് പറഞ്ഞിരുന്നു. അശ്വന് ശീതള പാനീയം നൽകി എന്നു പറയുന്നതിന്റെ തലേന്ന് കെമിസ്ട്രി ലാബിൽ, വിദ്യാർഥികൾ പരീക്ഷണം നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്ളിൽ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഡോക്ടർമാരും പറയുന്നു. പക്ഷേ, അന്നു ലാബിൽ പരീക്ഷണത്തിലൂടെ നിർമിച്ച ദ്രാവകം പൂർണമായി ഒഴുക്കി കളഞ്ഞതായി സ്കൂൾ അധികൃതർ ഉറപ്പിച്ചു പറയുന്നു.

പാനീയം കുടിച്ചതിന്റെ അടുത്ത ദിവസം പനി പിടിപെട്ടു. സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ശമനം ഉണ്ടായില്ല. 27ന് കഠിനമായ വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ അന്നു രാത്രി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവ് വളരെ കൂടുതൽ ആണെന്നും വൃക്കകൾ പ്രവർത്തിക്കുന്നില്ല എന്നും കണ്ടെത്തിയതിനെത്തുടർന്ന് ഡയാലിസിസ് തുടങ്ങി. ആവർത്തിച്ചു നടത്തിയ പരിശോധനയിൽ ആണ് ആസിഡ് ഉള്ളിൽ എത്തിയതായി കണ്ടെത്തിയത്. അന്നനാളം, കുടൽ തുടങ്ങിയ ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റു എന്നും തെളിഞ്ഞു. 

ആസിഡ് ഉള്ളിൽ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കുട്ടി വലിച്ചെറിഞ്ഞു എന്നു പറഞ്ഞ കുപ്പി സ്കൂൾ വളപ്പിൽ അരിച്ചു പെറുക്കിയിട്ടും പൊലീസിന് കണ്ടെത്താനായില്ല. ശീതള പാനീയം നൽകി എന്നു പറയുന്ന വിദ്യാർഥിയെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മനുഷ്യ ജീവൻ മനഃപൂർവം അപകടത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വിഷം, ലഹരി പദാർഥം എന്നിവ നൽകിയാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328–ാം വകുപ്പു പ്രകാരം 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാം. ഈ വകുപ്പാണ് അജ്ഞാതരായ പ്രതികൾക്കെതിരെ ചുമത്തിയത്. എന്നാൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കൾ തമിഴ്നാട് എസ്പി, കലക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.