മെഡി:കോളജായി ഉയര്‍ത്തി; അരക്കോടിയ്ക്ക് വിശ്രമകേന്ദ്രം; ഇപ്പോൾ നോക്കുകുത്തി

മെഡിക്കല്‍ കോളജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയില്‍ അരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം നോക്കുക്കുത്തിയായി. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മിച്ച വിശ്രമകേന്ദ്രമാണ് ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ മാറുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് വിശ്രമകേന്ദ്രം തുറക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

രാജ്യസഭ എം.പിയായിരുന്ന കെ.കെ.രാഗേഷിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അരക്കോടി രൂപ ചെലവഴിച്ചാണ് 2018ല്‍ വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത് 2020ല്‍ ഉദ്ഘാടനം ചെയ്തെങ്കിലും നാളിതുവരെ പൊതുജനത്തിന് ഉപകാരപ്പെട്ടിട്ടില്ല. വലിയ ഹാളുകള്‍, ശുചിമുറി, കിടക്കകള്‍ ഉള്‍പ്പടെ എല്ലാവിധ സജീകരണങ്ങളും രണ്ടുനില കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ദിനംപ്രതി തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും വിശ്രമകേന്ദ്രം തുറക്കാന്‍ നടപടിയില്ല.

വിശ്രമകേന്ദ്രം കൃത്യമായി ശൂചീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. നിലവില്‍ രാത്രി ഡ്യൂട്ടി അവസാനിക്കുന്ന ജീവനക്കാരാണ് പൊതുജനങ്ങളുടെ വിശ്രമകേന്ദ്രം ഉപയോഗിക്കുന്നതെന്നാണ് ആരോപണം. രോഗികളെ കിടത്തി ചികില്‍സ പുനരാരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലമാണ് വിശ്രമകേന്ദ്രം തുറക്കാതിരിക്കാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.